Monday, May 19, 2008

ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്

‍ഹദീല്‍ അല്‍ ഹുദൈഫ്‌ ഇന്ന്‌ നമ്മോടൊപ്പമില്ല.
അറബിയിലെ ബ്ലോഗര്‍ സമൂഹത്തിന്‌ വലിയ
നഷ്‌ടം വരുത്തി ധീരയായ ആ ബ്ലോഗര്‍
നമ്മെ വിട്ടുപിരഞ്ഞു. സൗദി അറേബ്യയില്‍
ഏറ്റവും അറിയപ്പെടുന്ന ബ്ലോഗറായിരുന്നു
ഹദീല്‍ അല്‍ ഹുദൈഫ്‌ എന്ന ഇരുപത്തഞ്ചുകാരി.
അപ്രതീക്ഷിതമായി ഒരിക്കല്‍ കുഴഞ്ഞു വീണ ഹദീല്‍
പിന്നെ കിടക്കവിട്ടെണീറ്റില്ല.
ബ്ലോഗര്‍മാരും വായനക്കാരും സുഹൃത്തുക്കളും
അകം നൊന്തു പ്രാര്‍ഥിച്ചുവെങ്കിലും കഴിഞ്ഞ
വെള്ളിയാഴ്‌ച അവര്‍ യാത്രയായി.

ബ്ലോഗില്‍, നമുക്കറിയാം പലരും വ്യാജപേരുകളും
വ്യാജ പ്രൊഫൈലുകളുമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.
സൗദി അറേബ്യ പോലൊരു രാജ്യത്ത്‌ സ്വന്തം പേരും
വിലാസവും ഉപയോഗിച്ച്‌ ശക്തമായ
അഭിപ്രായ പ്രകടനങ്ങളും സാമൂഹിക വിമര്‍ശനങ്ങളുമായി
ബ്ലോഗില്‍ നിറഞ്ഞു നിന്നുവെന്നതാണ്‌ ഹദീല്‍ എന്ന
ചെറുപ്പക്കാരിയെ വ്യത്യസ്‌തയാക്കുന്നത്‌.

സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍
എന്നതായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്‌.
നിഴല്‍നാടകം കളിക്കാതെ, നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
തങ്ങളുടെ ബ്ലോഗുകള്‍ സാമൂഹിക പ്രാധാന്യമുള്ള
വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധീരമായ ഒരിടമാക്കി
മാറ്റാന്‍ അവര്‍ എപ്പോഴും സഹബ്ലോഗര്‍മാരായ വനിതകളെ വെല്ലുവിളിച്ചിരുന്നു.

വെറുതെ, വ്യക്തിപരമായ ഡയറിക്കുറിപ്പുകളും
നേരമ്പോക്കുകളും എഴുതിപ്പിടിപ്പിക്കാതെ,
സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിലേക്ക്‌ കടന്നു വരാന്‍
സൗദി വനിത ബ്ലോഗര്‍മാര്‍ തയാറാകണമെന്ന്‌
ഒരു വര്‍ഷം മുമ്പ്‌ അറബ്‌ ന്യൂസ്‌ പത്രത്തിന്‌ അനുവദിച്ച
ഒരഭിമുഖത്തില്‍ ഹദീല്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.
സൗദി അറേബ്യയില്‍ സ്വതന്ത്ര മാധ്യമമെന്ന പുതിയ
അവസരമാണ്‌ ബ്ലോഗുകള്‍ പ്രദാനം ചെയ്യുന്നത്‌.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട പത്രങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും
നേരിടാനുള്ള അവസരം. യഥാര്‍ഥത്തില്‍ അറിയേണ്ട
വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ഒരിടം
-ഹദീല്‍ തുറന്നു പറയുകയുണ്ടായി.
അല്‍ ജസീറ, സൗദി ചാനല്‍ വണ്‍ തുടങ്ങിയ
ചാനലുകളില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടും അവര്‍ തന്റെ
അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി
കഴിഞ്ഞ വര്‍ഷം, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌
പ്രഭാഷണം നടത്താന്‍ ഹദീലിനെ ക്ഷണിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതില്‍
സൗദി ബ്ലോഗുകളുടെ പങ്ക്‌ എന്നതായിരുന്നു
ഹദീല്‍ കൈകാര്യം ചെയ്‌ത വിഷയം.
റിയാദ്‌ ലിറ്റററി ക്ലബ്ബില്‍ നടന്ന മറ്റൊരു പരിപാടിയിലും
അവര്‍ വനിതാ ബ്ലോഗുകളുടെ സാധ്യതകളെക്കുറിച്ച്‌
പ്രഭാഷണം നടത്തിയിരുന്നു. പൊതുജനാഭിപ്രായം
സ്വൂരൂപിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍
ബ്ലോഗുകളിലൂടെ വനിതകള്‍ക്ക്‌ കഴിയുമെന്നായിരുന്നു
ഹദീലിന്റെ വാദം.
കഴിഞ്ഞ വര്‍ഷം ബ്ലോഗിന്റെ പേരില്‍ സൗദിയില്‍
അറസ്റ്റിലായ ഫുആദ്‌ അല്‍ ഫര്‍ഹാനെ മോചിപ്പിക്കാന്‍
ശക്തമായി രംഗത്തിറങ്ങിയത്‌ ഈ വനിതാ ബ്ലോഗറായിരുന്നു.
ഫ്രീ ഫുആദ്‌ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ തന്നെ തുറന്നു അവര്‍.
സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്‌മ തന്നെ
ഇതിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തു.പല സൗദി ബ്ലോഗര്‍മാരും
അഞ്‌ജാത നാമാക്കളായി രംഗത്തെത്തിയപ്പോള്‍
ബി.ബി.സിയുടെ അറബി ചാനലില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
ഹദീല്‍ ധീരതയോടെ ഫുആദിനുവേണ്ടി വാദിച്ചു.
നാല്‌ മാസത്തെ തടവിനുശേഷം കഴിഞ്ഞ മാസമാണ്‌
ഫുആദിനെ വിട്ടയച്ചത്‌.
ദെയര്‍ ഷാഡോസ്‌ ഡോണ്ട്‌ ഫോളോ ദെം
(നിഴലുകള്‍ അവരെ പിന്തുടരുന്നില്ല) എന്ന പേരില്‍
ഹദീലിന്റെ ചെറുകഥാ സമാഹാരം അറബിയില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കിംഗ്‌ സഊദ്‌ സര്‍വകാലാശാലയിലെ പുരുഷ വിഭാഗത്തില്‍
കഴിഞ്ഞ വര്‍ഷം ഹദീലിന്റെ ഹു ഫിയേഴ്‌സ്‌ ദ ഡോര്‍സ്‌
(വാതിലുകളെ ആര്‍ക്കാണ്‌ പേടി?) എന്ന നാടകം
അവതരിപ്പിക്കുകയുണ്ടായി.
ആ നാടകം കാണാന്‍ വനിതയായതിനാല്‍
ഹദീലിന്‌ അനുവാദമുണ്ടായിരുന്നില്ല.
ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ ഹദീലിന്‌ മുന്നില്‍ അടഞ്ഞു.
നാടകകൃത്തായിട്ടും തന്റെ നാടകം കാണാന്‍
അനുവാദം ലഭിക്കാത്തതിനെ തന്റെ ബ്ലോഗില്‍
ഹദീല്‍ രൂക്ഷമായി വിമര്‍ശിച്ചു.
സ്‌ത്രീ-പുരുഷ വേര്‍തിരിവിന്റെ കാര്യത്തില്‍
സര്‍വകലാശാല കടുത്ത നിഷ്‌കര്‍ഷകള്‍ പുലര്‍ത്തിയിരുന്നു.
എന്റെ നാടകം എങ്ങിനെയാണ്‌ അവതരിപ്പിക്കപ്പെട്ടത്‌
എന്ന്‌ എന്നെയറിയിക്കാന്‍ പുരുഷ പ്രേക്ഷകരോട്‌
ഞാന്‍ യാചിക്കേണ്ടി വരുമെന്ന്‌ ഞാന്‍ കരുതുന്നു. സ്‌ത്രീകളുടെ
സാന്നിധ്യം ആര്‍ക്കും അലര്‍ജിയുണ്ടാക്കാത്ത വിധം നടക്കുന്ന
ഒരു സാംസ്‌കാരിക ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക്‌
കഴിയുന്ന ഒരു ദിവസം വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു
-തന്റെ അറബി ബ്ലോഗില്‍ അവര്‍ എഴുതി.

വായനയിലും എഴുത്തിലും നല്ല ഭക്ഷണത്തിലും
താല്‍പര്യമുള്ള ഒരു സൗദി യുവതിയാണ്‌
താനെന്ന്‌ ഹദീല്‍ തന്റെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഒരുപാട്‌ സ്വപ്‌നങ്ങളും പ്രതീക്ഷകലും ബാക്കി നിര്‍ത്തിയാണ്‌
ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ കയറി യാത്രയാകുന്നത്‌.

Sunday, May 18, 2008

വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കൊല്ലുന്ന കരുത്തും

(ഒരു അവധിക്കാലത്തിന്റെ ഓര്‍മ)

ഒരു മാസത്തെ അവധിക്കാണ്‌ നാട്ടിലെത്തിയത്‌.
പിറ്റേന്ന്‌ ടെന്‍ഷന്‍ തുടങ്ങി. ഇനി 29 ദിവസം.
അടുത്ത ദിവസം പിന്നെയും കലണ്ടറില്‍ നോക്കി.
ഹോ ഇനി 28 ദിവസം. അങ്ങിനെയാണ്‌.
തിരിച്ചു പോരുന്ന ദിവസം വരെ അതങ്ങിനെ തുടരും.
പോരുന്നതിന്റെ തലേന്നും അതിന്റെ തലേന്നുമൊക്കെയായി
മനസ്സിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദത തുടങ്ങും.
ഒന്നിനും ഒരുന്മേഷവും കാണില്ല.തിരിച്ചു പോകുമ്പോള്‍
കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ്‌ പോലും മറക്കും.
ഒന്നും വാങ്ങാന്‍ തോന്നില്ല. വീട്ടുകാര്‍ ചോദിച്ചു കൊണ്ടിരിക്കും.
അതു വേണ്ടേ, ഇതു വേണ്ടേ എന്നൊക്കെ...എല്ലാറ്റിനും
ഒരു ങാ.. മൂളല്‍ മാത്രമായിരിക്കും മറുപടി.

നാട്ടില്‍ നമ്മളെ പിടിച്ചു വെക്കണമെന്ന്‌ നിര്‍ബന്ധമുള്ള ചിലരുണ്ട്‌.
അവരാണ്‌ നമ്മളെ അരിപ്പാറയിലേക്കും ജീരകപ്പാറയിലേക്കുമൊക്കെ
പിടിച്ചു കൊണ്ടുപോകുന്നത്‌. മനസ്സ്‌ കൊതിപ്പിച്ചും
കുളിരണിയിച്ചും നില്‍ക്കുന്ന ഈ പ്രകൃതിയെ വിട്ടു,
മലയാളത്തെ വിട്ട്‌ ഏത്‌ മരുഭൂമിയിലേക്കാണ്‌
നാം വിമാനം കയറുന്നത്‌?എന്താണ്‌ ഈ മരുഭൂമിയില്‍ നാം നേടുന്നത്‌?

കഴിഞ്ഞ തവണ അരിപ്പാറയില്‍ പോകാമെന്ന്‌ പറഞ്ഞത്‌
ബിച്ചാപ്പുവാണ്‌. ഒരു മാസത്തെ അവധിക്കു വരുന്ന
ഞാന്‍ അങ്ങാടിയിലേക്ക്‌ ഇറങ്ങുന്നതുപോലും ഭാര്യക്ക്‌ ഇഷ്‌ടമില്ല.
നഷ്‌ടപ്പെട്ട പതിനൊന്ന്‌ മാസത്തിന്റെ കണക്കുബുക്കുമായി
അവള്‍ രാവിലെ മുതല്‍ പിന്നാലെയുണ്ടാകും.
വെറുതേ കോലായിലേക്ക്‌ ഇറങ്ങിയാല്‍
അവള്‍ ചോദിക്കും, എങ്ങോട്ടാ,,,,
എങ്ങോട്ടുമില്ലെന്റെ പൊന്നേ, പത്രം വന്നോ എന്ന്‌ നോക്കുകയാ....
രാവിലെ എഴുന്നേറ്റ്‌ പല്ല്‌ തേച്ച്‌ മുടിയൊന്നു ചീകി ഒതുക്കാന്‍
നോക്കിയാല്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ രാവിലെ പുറപ്പാട്‌.
എങ്ങോട്ടുമില്ലെന്റെ പൊന്നെ മുടിയൊന്നു ചീകി വെച്ചെന്നേയുള്ളൂ....
പോകുന്നേടത്തൊക്കെ അവളേയും കൊണ്ടേ പോകാറുള്ളൂ.
എന്നാലും നമുക്കുമുണ്ടാകില്ലേ ചില ഔട്ട്‌ ഓഫ്‌ സിലബസ്‌ സംഗതികള്‍...
ചില എക്‌സ്‌ട്രാ കരിക്കുലര്‍ ആര്‍ഭാടങ്ങള്‍....
അങ്ങിനെ ഒരു വെള്ളിയാഴ്‌ച അരിപ്പാറയില്‍ പോകാമെന്ന്‌ വെച്ചു.

ഇറച്ചി വാങ്ങി വരട്ടിവെക്കാമെന്ന്‌ സമദ്‌ ഏറ്റു. അവന്റെ ഭാര്യ
കുഞ്ഞിമാള്‍ ടീച്ചറാണ്‌. അവള്‍ സ്‌കൂളില്‍ പോകും.
ഇറച്ചി മുറിക്കലും വരട്ടലുമൊക്കെ സമദു തന്നെ ചെയ്യും.
കോളേജ്‌ കുമാരന്മാരായ സാലിമും ജസീമും ഉച്ചക്കു
ശേഷം അവധിയെടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.
നഷ്‌ടപ്പെടുന്ന നമ്മുടെ യുവത്വത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌
ഈ കൗമാരപ്പടയാണ്‌.മറ്റു പരിപാടികളൊക്കെ റദ്ദാക്കി
ഞാനും റെഡിയായി.പക്ഷേ, അന്നു പോക്ക്‌ നടന്നില്ല.
എന്തോ തടസ്സം.

പക്ഷേ, ബിച്ചാപ്പുവം സാലിമും അരിപ്പാറയെപ്പറ്റി
കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. വെള്ളരി
മലയുടെ താഴെയാണ്‌ അരിപ്പാറ. ഞങ്ങളുടെ
പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ പൊട്ടിയൊഴുകി വരുന്നത്‌
വെള്ളരി മലയില്‍ നിന്നാണ്‌.പൊട്ടിച്ചിരിച്ചും പേടിപ്പെടുത്തിയും
പുഴ ചാടിയിറങ്ങുന്ന വഴികളിലൊന്നാണ്‌ അരിപ്പാറ.
മഴക്കാലത്ത്‌ ചിലപ്പോള്‍ ഒരു യക്ഷിയുടെ
ഭീതിദ രൂപമാണ്‌ പുഴക്കിവിടെ. രൗദ്രാഭാവത്തിനൊടുവില്‍
ഒരു മദാലസയെപോലെ അവള്‍ കൊതിപ്പിച്ചു കിടക്കും.
കുണുങ്ങിച്ചിരിച്ചും പാട്ടു മൂളിയും മത്ത്‌ പിടിപ്പിക്കും.
പാറക്കെട്ടുകളെ തഴുകിയിറങ്ങുന്ന വെള്ളച്ചാലുകളില്‍
നമുക്ക്‌ അവളുടെ പദസരത്തിന്റെ കൊഞ്ചല്‍ കേള്‍ക്കാം.
തൊട്ടടുത്ത ഞായറാഴ്‌ച ഞങ്ങള്‍ അരിപ്പാറയിലെത്തി.
മഴക്കാലം പൂര്‍ണമായും പിന്‍മാറിയിട്ടില്ല.
ഇടക്ക്‌ ചാറ്റല്‍ മഴയുണ്ട്‌. ഇന്ന്‌ ഇറച്ചി വരട്ടു പോലുള്ള
സജ്ജീകരണങ്ങളൊന്നുമില്ല. ഭക്ഷണം ഇവിടെ തന്നെ ഏര്‍പ്പാടാക്കണം.

മലയുടെ താഴ്‌വാരത്തില്‍ ചേട്ടന്മാരുടെ വീടുകളാണ്‌‌.
അരിപ്പാറ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍
തുടങ്ങിയപ്പോള്‍ അവര്‍ക്ക്‌ നല്ല വരുമാനമാണ്‌.
പഞ്ചായത്ത്‌ ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുന്നുണ്ട്‌. വലിയ ആസൂത്രണമൊക്കെ
നടക്കുമ്പോള്‍ അരിപ്പാറയുടെ ചാരിത്ര്യം നഷ്‌ടപ്പെടുമോ
എന്നെനിക്ക്‌ ഭയമുണ്ട്‌.
നല്ല നാടന്‍ വിഭവങ്ങള്‍ കിട്ടും. നമ്മള്‍ ഓര്‍ഡര്‍ ചെയ്‌തതിനുശേഷം
അവര്‍ ഉണ്ടാക്കിത്തരും. ഹോട്ടല്‍ ഭക്ഷണത്തിന്റെ
അരുചികളൊന്നുമുണ്ടാകില്ല. മുയലിറച്ചിയും കപ്പയും മതി.
ഇത്തിരി നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു.
മുയലിനെ ബിസ്‌മി ചൊല്ലി അറുക്കണമെങ്കില്‍
അറുക്കാമെന്ന്‌ ചേട്ടന്‍ പറഞ്ഞു.ഞാന്‍ സമദിനെ നോക്കി.
അവന്‍ കുട്ടിപ്പടയെ നോക്കി. ഒടുവില്‍ സമദും സാലിമും കൂടി അറുത്തു.
ജീവന്‍ പോകുന്ന മുയലിന്റെ കണ്ണുകള്‍
നമ്മെ കരയിക്കുമെന്ന്‌ ആരോ പറഞ്ഞത്‌ ഓര്‍ത്തു ഞാന്‍
താഴേക്ക്‌ ഇറങ്ങിപ്പോന്നു.പാറക്കെട്ടുകളില്‍ ചെന്നിരുന്നപ്പോള്‍,
കുണുങ്ങിക്കുണുങ്ങി മലയിറങ്ങി വരുന്ന
ഇരുവഴിഞ്ഞിപ്പുഴയുടെ അഴകളവുകള്‍ കണ്ടു.
തൊട്ടു താഴെ അവള്‍ വല്ലാത്ത ഒരൂക്കോടെ
താഴേക്ക്‌ കുതിക്കുകയാണ്‌. എന്തൊരു കരുത്താണ്‌ അവള്‍ക്ക്‌.
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. സൂക്ഷിച്ചു നോക്കുമ്പോള്‍ അവള്‍ക്ക്‌
ഒരു യക്ഷിയുടെ ദംഷ്‌ട്രയുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത്‌
അവള്‍ ആരുടേയോ ചോര കുടിച്ചിട്ടുണ്ടെന്ന്‌
മുകളിലത്തെ വീട്ടിലെ ചേട്ടന്‍ പറഞ്ഞിരുന്നു.
മഴക്കാലത്തിന്റെ ഭീകരത തീര്‍ത്തും വിട്ടുപോയിട്ടില്ല.
വെള്ളത്തിലിറങ്ങരുതെന്ന്‌ അറുത്ത മുയലിനേയുമായി
അകത്തേക്ക്‌ പോകുമ്പോള്‍ ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു.

നേരമ്പോക്കിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ സമദിന്‌ കുളിക്കണം.
ഒപ്പം ബിച്ചാപ്പുവും സാലിമും ജസീമും ഇറങ്ങി.
ഞാന്‍ നടുവേദനയുടെ ചികിത്സയിലാണ്‌.
കുഴമ്പും മരുന്നും പുരട്ടിയ ചുറ്റിക്കെട്ട്‌ അരക്കെട്ടിനെ
ബന്ധനസ്ഥമാക്കിയിരിക്കുകയാണ്‌.
വെള്ളത്തിന്റെ ശക്തി പരീക്ഷിക്കരുതെന്ന്‌ ഞാന്‍ അവരെ ഉപദേശിച്ചു.
പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും കൂടിക്കലര്‍ന്നു
നില്‍ക്കുന്ന സ്ഥലമാണിത്‌. യുക്തിവാദികള്‍ പോലും
ദൈവം എന്നു പറയേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന
പദമാണ്‌ പ്രകൃതി. പ്രകൃതിയുടെ ശക്തി അറിയുന്നതു കൊണ്ടാണത്‌.
ഇത്‌ ദൈവം തന്നെയാണ്‌. വെറുതെ ശക്തി പരീക്ഷിച്ചു
കളിക്കരുത്‌.കയറി വരാന്‍ ഞാന്‍ അവരോട്‌ പലവട്ടം
പറഞ്ഞുവെങ്കിലും അവര്‍ ചെറിയെ വെള്ളക്കെട്ടില്‍
നീന്തിത്തുടിക്കുകയാണ്‌. തൊട്ടുമുകളിലെ പാറയില്‍ നിന്ന്‌
അരിച്ചിറങ്ങുന്ന വെള്ളം ഇവടെ, ഇത്തിരി നേരം തങ്ങി നിന്നാണ്‌
താഴോട്ട്‌ പോകുന്നത്‌. ഈ വെള്ളക്കെട്ടിനു മാത്രമേ
ഇവിടെ ഇത്തിരിയെങ്കിലും ശാന്തയുള്ളൂ. അല്‍പം
താഴോട്ട്‌ നീങ്ങിയാല്‍ അടിയൊഴുക്കു നമ്മെ താഴോട്ട്‌ വലിക്കും.
അങ്ങോട്ട്‌ നീങ്ങാതെ ശ്രദ്ധിക്കണമെന്ന്‌ പാറപ്പുറത്തിരുന്നു
ഞാന്‍ പിന്നേയും വിലക്കിക്കൊണ്ടിരുന്നു.

ആരാണ്‌ ആദ്യം ഒഴുക്കില്‍ പെട്ടത്‌? ഞാനെന്റെ മൊബൈല്‍
ക്യാമറയില്‍ അവരുടെ കുളിസീന്‍ പകര്‍ത്തുകയാണ്‌.
സമദിന്റെ കരച്ചിലാണ്‌. പിടിയെടാ.... തമാശയാണെന്നാണ്‌
ആദ്യം കരുതിയത്‌. അവനെ പിടിക്കാനുള്ള ശ്രമത്തില്‍
ജസീമും സാലിമും ഒഴുക്കിലേക്ക്‌.. മൂന്നു പേര്‍ക്കും
ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. തുഴയാനോ, കാല്‌ നിലത്ത്‌
ഊന്നാനോ കഴിയുന്നില്ല. വെള്ളച്ചാട്ടത്തിലേക്കാണ്‌
അവര്‍ ഒലിച്ചു പോകുന്നത്‌.എന്തു ചെയ്യും?
ബിച്ചാപ്പു കുളിച്ച്‌ കയറിയിരുന്നു. ഞാന്‍ ഉടുത്തിരുന്ന
തുണിയഴിച്ച്‌ താഴേക്ക്‌ ഇട്ടുകൊടുത്തു. നടുവിന്‌ വൈദ്യരുടെ
കെട്ടുണ്ടായിരുന്നതിനാലാണ്‌ ഞാന്‍ തുണിയുടുത്തത്‌.
മറ്റവരൊക്കെ പാന്റ്‌സിലായിരുന്നു. തുണി ഭാഗ്യമായി.
ഞാന്‍ അഴിച്ചെറിഞ്ഞു കൊടുത്ത തുണിയില്‍ പിടിച്ച്‌ ജസീമും
അവന്റെ കയ്യില്‍ പിടിച്ച്‌ സമദും കരച്ചിലോടെ കര പറ്റി.
സാലിം പിന്നേയും താഴേക്ക്‌ പോകുകയാണ്‌. ഒന്നോ രണ്ടോ
സെക്കന്റിനകം അവന്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയിലേക്ക്‌ നീങ്ങും.
പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിശക്തമായി അവന്‍
ചെന്നു പതിക്കുക താഴത്തെ പാറക്കൂട്ടത്തിലാണ്‌.
ദൈവമേ സാലിമിന്റെ ജീവന്‍......താഴേക്ക്‌ നോക്കിയപ്പോള്‍
എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി.
എങ്ങിനെയെന്ന്‌ അറിയില്ല, അടുത്ത നിമിഷം എന്റെ തുണിയിലോ
അതിനകം കരപറ്റിയ ജസീമിന്റേയോ സമദിന്റേയോ
കൈകളിലോ സാലിമുംകരയിലെത്തിയിരുന്നു.

കുറേ നേരത്തേക്ക്‌ ആര്‍ക്കും ഒന്നും സംസാരിക്കാനാകുന്നില്ല.
മുകളില്‍ നിന്ന്‌ ചേട്ടനും കൂട്ടരും താഴെയെത്തിയിരുന്നു
അപ്പോള്‍.ഞങ്ങളുടെ ബഹളം അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു, കഴിഞ്ഞ ഓണക്കാലത്ത്‌ ഇവിടെ
ഒരാള്‍ പെട്ടുപോയതാണ്‌. അന്നും അപകടത്തില്‍ പെട്ടവരെ
വെള്ളത്തിലങ്ങി രക്ഷപ്പെടുത്തിയ കഥ അയാള്‍ അനുസ്‌മരിച്ചു.
വെള്ളത്തിലിറങ്ങരുതെന്ന്‌ നേരത്തെ തന്നെ ഓര്‍മിപ്പിച്ചത്‌ അതു കൊണ്ടല്ലേ..
അവരുടെ സ്‌നേഹം ശകാരമായി പുറത്തു വരികയാണ്‌..

മുയലറച്ചിക്കും കപ്പക്കും നല്ല സ്വാദായിരുന്നു.
അരിപ്പാറയുടെ സ്വാദ്‌ പക്ഷേ, വേണ്ടത്ര ആസ്വദിക്കാന്‍
സാധിച്ചില്ല.വഴിമാറിപ്പോയ ഒരു കൂട്ടമരണത്തിന്റെ
വിഹ്വലതയില്‍ നിന്ന്‌ മുക്തരാകാന്‍ പിന്നേയും
കുറേ നേരം വേണ്ടി വന്നു.

വരണം, കുറേക്കൂടി ആത്മസംയമനത്തോടെ പ്രകൃതിയുടെ ശക്തിയും
സൗന്ദര്യവും കാണാന്‍ ഈ വഴി ഇനിയും വരണം.

Thursday, May 1, 2008

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്‌

കഥ
(01-05-2008ന്‌ മലയാളം ന്യൂസ്‌
സര്‍ഗ്ഗ വീഥി പ്രസിദ്ധീകരിച്ചു)


വാച്ച്‌മാന്‍ നിഷ്‌കരുണം പറഞ്ഞു.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി കെഞ്ചി നോക്കി. ഒന്നുകില്‍ രണ്ട്‌ മണിക്കുശേഷം
പാസ്സെടുത്തു കയറണം. അല്ലെങ്കില്‍ നാല്‌ മണി കഴിഞ്ഞ്‌
സന്ദര്‍ശകര്‍ക്ക്‌ അനുവദിച്ച സമയത്ത്‌ വരണം.
വാച്ച്‌മാന്‍ ചട്ടം പറയുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍
രോഗികളെ സന്ദര്‍ശിക്കുന്നതിന്‌ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌.
അത്‌ ലംഘിച്ച്‌ അകത്ത്‌ പോകാന്‍ പറ്റില്ല.

മൊയ്‌തീന്‍ കുട്ടി അല്‍ സുല്‍ഫിയില്‍ നിന്ന്‌ വരികയാണ്‌.
സൗദി അറേബ്യയിലെ ഒരു വിദൂര പട്ടണമാണ്‌ അല്‍ സുല്‍ഫി.
റിയാദില്‍ വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം മൂന്ന്‌ മണിക്കൂറോളം
സഞ്ചരിക്കണം അല്‍ സുല്‍ഫിയിലെത്താന്‍.
രണ്ട്‌ വര്‍ഷം മുമ്പ്‌, വിവാഹം കഴിഞ്ഞ്‌ മൂന്നാം മാസം
തിരിച്ചു പോയതാണ്‌ മൊയ്‌തീന്‍ കുട്ടി. പുതിയ
ജീവിതത്തിന്റെ പുതുമണം മാറിയിരുന്നില്ല അപ്പോള്‍.
പോകുമ്പോള്‍ ഭാര്യ ബേബി ഗര്‍ഭിണിയായിരുന്നു.
ഒന്നര വയസ്സുള്ള പൊന്നു മോളെ മൊയ്‌തീന്‍കുട്ടി
ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ അവളുടെ കൊഞ്ചലും
ചിനുങ്ങലും കേള്‍ക്കുമ്പോള്‍ അവളുടെ അടുത്തു
പറന്നെത്താന്‍ ഒരുപാട്‌ വട്ടം കൊതിച്ചതാണ്‌.
എത്ര വട്ടമാണ്‌ ഉപ്പച്ചീ എന്ന്‌ വിളിച്ച്‌ പൊന്നുമോള്‍
കിനാവില്‍ കയറി വന്നത്‌! കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോള്‍
പക്ഷേ, മൊയ്‌തീന്‍ കുട്ടിയുടെ മനസ്സില്‍ ബേബിയും
പൊന്നുമോളുമുണ്ടായിരുന്നില്ല.

ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്‌.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ രണ്ടാഴ്‌ച
മുമ്പാണ്‌ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലിലേക്ക്‌
മാറ്റിയത്‌. ആയുസ്സ്‌ ഇത്രയും നീളുമെന്ന്‌ കരുതിയതല്ല.
വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്‌ടര്‍മാര്‍
പറഞ്ഞതാണ്‌. അറിയിക്കാനുള്ളവരെ മുഴുവന്‍ അറിയിച്ചു.
അടുത്തും അകന്നും കഴിയുന്നവരൊക്കെ വന്നു കണ്ടു.

ഇനിയും ബാപ്പയെ കാണാന്‍ പറ്റുമെന്ന്‌ മൊയ്‌തീന്‍ കുട്ടി
വിചാരിച്ചതല്ല. അറബിയുടെ കീഴില്‍ ജോലി നോക്കുമ്പോള്‍
വിചാരിച്ച പോലെ ഓടിപ്പോരാന്‍ പറ്റില്ല. അഞ്ചു നേരം
നിസ്‌കരിച്ച്‌ ബാപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും
വേണ്ടി പ്രാര്‍ഥിക്കും. വേണ്ടപ്പെട്ടവരെ വേണ്ടപ്പോള്‍
വന്നു കാണാന്‍ പറ്റാത്ത പരദേശിയുടെ വിധിവൈപരീത്യമോര്‍ത്ത്‌
കണ്ണുകള്‍ വെറുതെ നനയും.

ജീപ്പിന്‌ വേഗത പോര. ആകാശത്തെ മേഘക്കീറുകള്‍
വിമാനത്തിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തുമെന്ന്‌ പേടിച്ചിരുന്നു.
തലേന്ന്‌ പെയ്‌ത മഴ ഒഴുകിപ്പോകാതെ റോഡിലെ
കുഴികളില്‍ കെട്ടി നില്‍ക്കുന്നു.
കലങ്ങിയ മഴവെള്ളത്തില്‍ ഒളിച്ചു നില്‍ക്കുന്ന
ഗട്ടറുകള്‍ ജീപ്പിന്റെ വേഗം പിന്നെയും കുറച്ചു കൊണ്ടിരുന്നു.
മൂടിക്കെട്ടി നിന്ന ആകാശം വീണ്ടും പെയ്‌ത്തു തുടങ്ങി.
തണുത്ത കാറ്റിനൊപ്പം ടാര്‍പാളിന്‍ ഭേദിച്ച്‌ മഴത്തുള്ളികള്‍
ജീപ്പിനകത്തേക്ക്‌ ചീറ്റുന്നു. മൊയ്‌തീന്‍ കുട്ടിയുടെ
ഹൃദയം മാത്രം തണുക്കുന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്താണ്‌ ബാപ്പയുടെ ശ്വാസവും
ഉച്ഛാസവും. ഇന്നലെ കഞ്ഞി കൊടുക്കുമ്പോള്‍ ബാപ്പ ചോദിച്ചു:
ബാവ പൊന്നൂനെ കണ്ടിട്ടുണ്ടോ?
മൊയ്‌തീന്‍ കുട്ടിയെ ബാവ എന്നാണ്‌ വിളിക്കുന്നത്‌.
ഇടക്ക്‌ ഓര്‍മ തെളിയുമ്പോഴാണ്‌ അദ്ദേഹം മൊയ്‌തീന്‍
കുട്ടിയെ ചോദിക്കുന്നത്‌. പേരക്കുട്ടികളെ കാണാന്‍
പറ്റാത്ത വിഷമവുമുണ്ട്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌
കൊണ്ടു വരാന്‍ പറ്റില്ല. വീട്ടിലാണെങ്കില്‍ നെഞ്ചിലും
ചുമലിലും എപ്പോഴും അവരുടെ പേക്കൂത്താണ്‌.
ബാവ പൊന്നൂനെ കണ്ടിട്ടില്ലെന്ന്‌ കഞ്ഞി വായിലേക്ക്‌
പകരുന്നതിനിടെ ഉമ്മ പറഞ്ഞു.
അപ്പോള്‍ ബാപ്പ തേങ്ങിയെന്ന്‌ ജ്യേഷ്‌ഠന്‍ ശംസു വിളിച്ചപ്പോള്‍
പറഞ്ഞിരുന്നു. പടച്ചോനെ, ന്റെ കുട്ടി
ഓന്റെ കുട്ടിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ......

ഇനി അധകമില്ലെന്ന്‌ ആ വൃദ്ധനറിയാം.
മരുന്നിന്റെ നീണ്ട മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ അദ്ദേഹം
ഞരക്കത്തോടെ ഓര്‍ക്കുന്നത്‌ പെറ്റുമ്മയെ മാത്രമാണ്‌.
ഉമ്മാ,, ഉമ്മാ എന്ന ഞരക്കം ചുണ്ടില്‍ നിന്ന്‌ പുറത്തു വരും.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്‌ ആ വിലാപത്തിന്‌.
വാര്‍ധക്യം രണ്ടാമത്തെ കുട്ടിക്കാലമാകാം.
കുഞ്ഞുങ്ങള്‍ക്കാണല്ലോ ഉമ്മയേയും ബാപ്പയേയും വേണ്ടത്‌.
ഒരുപാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു പോയ
ഉമ്മയെ വിളിച്ച്‌ ഞരങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസ്സിലെന്താണ്‌?
ഒരു പെണ്ണും നാല്‌ ആണുമടങ്ങുന്ന മക്കളില്‍
അവസാനത്തെ ആളാണ്‌ മൊയ്‌തീന്‍ കുട്ടി.
അവന്‌ വൃദ്ധന്റെ ബാപ്പയുടെ തനിഛായയാണ്‌.
പേരിടാന്‍ നേരത്ത്‌ ബാപ്പ മാത്രമല്ല, കുടുംബക്കാരൊക്കെ
ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌ അവന്‌ വല്യുപ്പയുടെ പേര്‌ മതിയെന്ന്‌.
അങ്ങിനെയാണ്‌ അവന്‍ മൊയ്‌തീന്‍ കുട്ടിയായത്‌.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യം വൃദ്ധന്‌ തന്റെ
പിതാവിന്റെ സ്‌നേഹമായി അനുഭവപ്പെടുമോ?
നല്ല ബോധത്തിലേക്ക്‌ തിരിച്ചു വരുമ്പോഴൊക്കെ
അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കും.

സര്‍ക്കാര്‍ ജോലിക്കാരനായ ജ്യേഷ്‌ഠന്‍ യൂനുസ്‌ ലീവെടുത്താണ്‌
ആശുപത്രിയില്‍ നില്‍ക്കുന്നത്‌. അജ്‌മാനില്‍ നിന്ന്‌
അവധിക്കു വന്ന ശംസുവും ഒപ്പമുണ്ട്‌.
കുട്ടികളുടെ സ്‌കൂളും മദ്രസയും മുടക്കി പെങ്ങള്‍ ആമിനയും
വന്നു പോകുന്നു. കണ്ണും ദിക്കുമില്ലെങ്കിലും ഉമ്മ
സദാ കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ ബിച്ചാപ്പ വരും.
യൂനുസിന്‌ ഇനിയും ലീവ്‌ നീട്ടിക്കിട്ടില്ല. നാളെ ജോയന്റ്‌ ചെയ്യണം.
മുത്ത ജ്യേഷ്‌ഠന്‍ അല്‍ സുല്‍ഫിയില്‍ മൊയ്‌തീന്‍
കുട്ടിയുടെ കമ്പനിയില്‍ തന്നെയാണ്‌. അടുത്ത്‌ നാട്ടില്‍
വന്ന്‌ തിരിച്ചു പോയതേയുള്ളു. ഇനിയിപ്പോള്‍ അവധി കിട്ടില്ല.

നാല്‌ മണിക്ക്‌ വാച്ച്‌മാന്റെ ഔദാര്യം വേണ്ടി വന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്ത്‌ ബാപ്പയുടെ ആയുസ്സ്‌ നീണ്ടു കിടക്കുന്നു.
മരുന്നിന്റെ ക്ഷീണമാണെന്ന്‌ ശംസു പറഞ്ഞു.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യമറിഞ്ഞ്‌ അദ്ദേഹം കണ്ണു തുറന്നു.
ന്റെ കുട്ടി വന്നല്ലോ. കാണാന്‍ പറ്റിയല്ലോ...
വൃദ്ധന്‍ കരയാനുള്ള പുറപ്പാടിലാണ്‌.
കരഞ്ഞ്‌ ശ്വാസ തടസ്സമുണ്ടാക്കേണ്ടെന്ന്‌ ശംസു കയര്‍ത്തു.
ബാപ്പയുടെ വിറക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍
മൊയ്‌തീന്‍ കുട്ടിയുടെ കണ്ണ്‌ നിറഞ്ഞു.
പുറത്ത്‌ അപ്പോള്‍ പുതിയൊരു മഴയുടെ ആരവം തുടങ്ങിയിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ഓരോ ബെഡിലും
ആയുസ്സിനോട്‌ മല്ലിടുന്ന രോഗികള്‍.
കട്ടിലിന്‌ ചുറ്റും പരിചരിക്കാന്‍ ഉറ്റവരും ബന്ധുക്കളും.
ബാപ്പയുടെ തൊട്ടടുത്ത ബെഡിലെ വൃദ്ധന്റെ ഒപ്പമുള്ള
സ്‌ത്രീയുടെ മൊബൈല്‍ റിംഗ്‌ ചെയ്‌തപ്പോള്‍ മൊയ്‌തീന്‍ കുട്ടി ശ്രദ്ധിച്ചു.
ഉപ്പ ഉറങ്ങുകയാണെന്നും ഗുളികയുടെ മയക്കമാണെന്നും
സ്‌ത്രീ മറുപടി പറയുന്നുണ്ട്‌. പിന്നെ അവര്‍ പതുക്കെ,
വൃദ്ധനെ തട്ടിവിളിച്ചു. ഒരു ഞരക്കത്തോടെ വൃദ്ധന്‍ കണ്ണു തുറന്നു.
കുഞ്ഞിപ്പയാണ്‌, റിയാദില്‍ നിന്ന്‌ വിളിക്കുന്നുവെന്ന്‌
പറഞ്ഞ്‌ മൊബൈല്‍ വൃദ്ധന്റെ ചെവിയോട്‌ ചേര്‍ത്തു പിടിച്ചു.
ദുര്‍ബലമായ ശബ്‌ദത്തില്‍ അദ്ദേഹം സംസാരിച്ചു.
ഹലോ, ഹലോ.... കിതപ്പില്‍ ശബ്‌ദം മുറിയുന്നു.ങാ.. ഒന്നൂല്ല..
സുഖണ്ട്‌. കൊഴപ്പൊന്നൂല്ല -ശബ്ദത്തില്‍ വൃദ്ധന്‍ ആരോഗ്യം
അഭിനയിക്കുകയാണ്‌.
ഫോണ്‍ സ്‌ത്രീ തിരിച്ചു വാങ്ങി. ങാ.. പേടിക്കാനൊന്നുമില്ലെന്നാണ്‌
ഡോക്‌ടര്‍ പറഞ്ഞത്‌. ആലിപ്പൂനോടും മാനുപ്പയോടുമൊക്കെ
വിവരം പറഞ്ഞാളാ. ങാ.. ന്നാല്‌ വെയ്‌ക്കട്ടെ.
വൃദ്ധന്റെ മക്കളും മരുമക്കളുമൊക്കെ ഗള്‍ഫിലാണെന്ന്‌
ഉമ്മ മൊയ്‌തീന്‍ കുട്ടിക്ക്‌ പറഞ്ഞു കൊടുത്തിരുന്നു.
കുടുംബ സമേതം ഗള്‍ഫു നാടുകളില്‍ കഴിയുന്ന മക്കള്‍
വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ദിവസവും രണ്ട്‌ നേരം വിളിക്കും.
എല്ലാ കാര്യത്തിനും ഈ വൃദ്ധ മാത്രം. മരുന്നിന്‌
പോകാനും വെള്ളത്തിന്‌ പോകാനും ആ സ്‌ത്രീ ഒറ്റക്കാണ്‌.
ഇടക്ക്‌ ഏതെങ്കിലും ബന്ധുക്കള്‍ വരും.
ശംസുവും യൂനുസുവുമാണ്‌ പലപ്പോഴും സഹായം.
എല്ലാവരുമുണ്ടായിട്ടും ഒറ്റക്കായിപ്പോയ വിഷമം
വര്‍ത്തമാനം പറയുമ്പോഴൊക്കെ വൃദ്ധ ദമ്പതികളുടെ
മുഖത്ത്‌ കാണാമെന്ന്‌ ഉമ്മ പറഞ്ഞു.

മൊയ്‌തീന്‍ കുട്ടിയുടെ ബാപ്പക്ക്‌ അല്‍പം ഉന്മേഷമൊക്കെയുണ്ട്‌.
ഓക്‌സിജന്‍ മാസ്‌ക്‌ ഒഴിവാക്കി. മുഖത്ത്‌ നല്ല തെളിച്ചം.
രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍
പറ്റുമെന്ന്‌ ഡോക്‌ടര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. രാത്രി, ആശുപത്രി വരാന്തയിലെ
സിമന്റു തറയില്‍ പായ വിരിച്ച്‌, മൊയ്‌തീന്‍ കുട്ടി
കൊതുകിനോട്‌ അങ്കം വെട്ടി. ഇന്നേക്ക്‌ അഞ്ചു ദിവസമായി,
ബേബിയോട്‌ ഇതുവരെ മനസ്സ്‌ തുറക്കാന്‍ പറ്റിയിട്ടില്ല.
പൊന്നു ഇപ്പോഴും അടുത്തിട്ടില്ല.
അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന വൃദ്ധനോടൊപ്പമുള്ള സ്‌ത്രീ
പുറത്തേക്ക്‌ വന്നു. ചെവിയില്‍ ചേര്‍ത്തു വെച്ച മൊബൈല്‍
ഫോണില്‍ അവര്‍ ആരോടോ സംസാരിക്കുകയാണ്‌.
സംസാരം മുറിഞ്ഞ ശേഷം അവര്‍ പറഞ്ഞു.
മൂത്ത മോനാ.. ഒറങ്ങാന്‍ പോകും മുമ്പ്‌ ഉപ്പാന്റെ വര്‍ത്താനം
അറിയണം. തിരിച്ചു പോകാനൊരുങ്ങിയ
വൃദ്ധ മൊയ്‌തീന്‍ കുട്ടിയെ തിരിഞ്ഞു നോക്കി.
ങ്ങക്ക്‌ വരാന്‍ പറ്റിയല്ലോ.. എന്നും ങ്ങളെ കാര്യം
പറഞ്ഞാ ങ്ങളെ ബാപ്പന്റെ സങ്കടം.
ന്റെ കുട്ട്യോളെ ഉപ്പാന്റെ കാര്യവും അതെന്നെ.
മക്കളെ ഇടക്കിടെ ചോദിക്കും. കണ്ണടയ്‌ണേനു മുമ്പ്‌
എല്ലാരേയും ഒന്നു കാണണമെന്ന തേട്ടമാണ്‌.
കടല്‍ കടന്നു പോയോരെ കാര്യല്ലേ... ഇന്ന്‌ മൂപ്പര്‍ക്ക്‌ ലേശം കൂടുതലാ‌.
ഞാനതൊന്നും ഓലോട്‌ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ
ഓലെ വെഷമിപ്പിക്ക്‌ണ്‌വൃദ്ധയുടെ വാക്കുകള്‍ ഇടറുന്നുവോ?
അവര്‍ അകത്തേക്ക്‌ പോയി.

മൊയ്‌തീന്‍ കുട്ടി അന്നേരം സുലൈമാനെ ഓര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ്‌ അവന്റെ ഉമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചത്‌.
ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. സുല്‍ഫിയില്‍ നിന്ന്‌
ഏതാനും കിലോമീറ്റര്‍ അകലെ മസ്‌റയില്‍ ജോലി ചെയ്യുന്ന
സുലൈമാന്‌ ഉമ്മയെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ സാധിച്ചില്ല.
ചെറിയ ശമ്പളക്കാരന്‍. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ അവധി.
നാട്ടില്‍ പോയി വന്നിട്ട്‌ ഏറെക്കാലം കഴിയും മുമ്പ്‌
ഉമ്മയുടെ മാരക രോഗം സ്ഥിരീകരിച്ചു. മരുഭൂമിയുടെ ചൂടിനേക്കാള്‍
പൊള്ളുന്ന വാര്‍ത്തയായിരുന്നു അത്‌. തിരുവന്തപുരത്തും
തൃശൂരുമായി ആശുപത്രികളില്‍ മാറി മാറി കിടന്നു .
ആയുസ്സിന്‌ ഡോക്‌ടര്‍മാര്‍ അവധി പറഞ്ഞിട്ടും അവന്‌
ഉമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല. സീസണായതിനാല്‍
തോട്ടത്തില്‍ പിടിപ്പതു ജോലിയുള്ള കാലം.കഴിഞ്ഞ അവധിക്കു
നാട്ടില്‍ പോയി വന്ന കടങ്ങള്‍ തീര്‍ന്നിട്ടുമില്ല, വീണ്ടുമൊരു
യാത്ര ആലോചിക്കാന്‍ പോലും വയ്യാത്ത നേരം.
ഉമ്മ മരിച്ച ദിവസം മസ്‌റയിലെ താമസ സ്ഥലത്ത്‌ അവന്‍ വാവിട്ടു കരഞ്ഞു.

മൊയ്‌തീന്‍ കുട്ടി പിന്നെ, ബീരാന്‍ കോയയെ ഓര്‍ത്തു.
കോഴിക്കോട്ടെ തെക്കേപ്പുറത്തുകാരന്‍. ഭാര്യയെ പ്രസവത്തിന്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരത്തിന്‌ ഫോണ്‍ വന്നപ്പോള്‍
അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.
ഒരു തിങ്കളാഴ്‌ചയായിരുന്നു അത്‌. അടുത്ത വ്യാഴാഴ്‌ച നമുക്ക്‌
അടിച്ചു പൊളിക്കണമെന്ന്‌ അദ്ദേഹം കൂട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചു.
കൊയിലാണ്ടിക്കാരന്‍ ബീരാന്‍ കുഞ്ഞിയെ വിളിച്ച്‌
ബിരിയാണി വെയ്‌ക്കാന്‍ ഏര്‍പ്പാട്‌ ചെയ്‌തു.
വ്യാഴാഴ്‌ച ആനന്ദപ്പിറവിയുടെ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ച
ബീരാന്‍ കോയ ആ വാര്‍ത്ത കേട്ട്‌ ഞെട്ടി.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്ത സ്രാവത്തില്‍
പ്രിയപ്പെട്ടവള്‍ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു.
ഓര്‍മകളും കൊതുകുകളും മൊയ്‌തീന്‍ കുട്ടിയുടെ ഉറക്കം കെടുത്തി.

രാവിലെ ഉമ്മ വന്ന്‌ വിളിച്ചുണര്‍ത്തുമ്പോള്‍ നേരം ഒട്ടും വെളുത്തിരുന്നില്ല.
തട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ഉമ്മ പറഞ്ഞു, വേഗം വാ.. തുണി
മുറുക്കി ടോയ്‌ലറ്റിലേക്ക്‌ നീങ്ങുമ്പോള്‍ ഉമ്മ വീണ്ടുംപെട്ടെന്ന്‌
വാര്‍ഡിലേക്ക്‌ വാ..ബാപ്പക്ക്‌ എന്തോ സംഭവിച്ചുവെന്നായിരുന്നു പേടി.
ഓടിച്ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ ബെഡിലെ വൃദ്ധന്റെ
നെഞ്ചില്‍ വൃദ്ധ പൊട്ടിക്കരയുന്നു, ന്നെ ഒറ്റക്കാക്കി പോയല്ലോ..
മരണം സ്ഥിരീകരിച്ച്‌ ഡോക്‌ടര്‍ പുറത്തുപോയി.
വെളുത്ത തുണിയുടെ ശാന്തതയിലേക്ക്‌ വൃദ്ധന്റെ മുഖം മറഞ്ഞു.
നഴ്‌സിന്റേയും ഉമ്മയുടേയും വാക്കുകള്‍ ഭൂമിയില്‍
തനിച്ചായിപ്പോയ ആ വൃദ്ധക്ക്‌ സാന്ത്വനമാകുന്നില്ല.
വൃദ്ധയുടെ ബാഗിനകത്തെ മൊബൈല്‍ ഫോണില്‍ അനേകം
വിളികള്‍ കിടന്ന്‌ ശ്വാസം മുട്ടി. ആരോടും മറുപടി പറയാന്‍
അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.
അറ്റന്റര്‍മാര്‍ വൃദ്ധന്റെ ചേതയനറ്റ ശരീരം ആംബലന്‍സിലേക്ക്‌ എടുത്തു.
നാട്ടില്‍ നിന്നെത്തിയ ഏതോ ബന്ധുക്കളുടെ കൈത്താങ്ങില്‍
വൃദ്ധയും ഒപ്പം കയറി. ബാഗിനകത്തുനിന്ന്‌ മൊബൈല്‍
ഫോണിന്റെ ഞരക്കം ഇപ്പോഴും കേള്‍ക്കാം.
കടലനിക്കരെ നിന്ന്‌ മക്കള്‍ വിളിക്കുകയാകും.
ഒന്ന്‌ ആശ്വസിപ്പിക്കാനെങ്കിലും പ്രിയപ്പെട്ടവര്‍
അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ആ വൃദ്ധ
ആഗ്രഹിക്കുന്നുണ്ടാകുമോ?

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തിരിച്ചെത്തുമ്പോള്‍ ബാപ്പയുടെ
നെഞ്ച്‌ തടവുകയാണ്‌ ഉമ്മ. വൃദ്ധന്റെ മരണം ബാപ്പയുടെ
മനസ്സില്‍ പുതിയ ചിന്തകളുണ്ടാക്കിയിരിക്കാം.
ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെത്തിയ ശേഷം
മൂന്നാമത്തെ മരണമാണിവിടെ.
എപ്പളാന്ന്‌ നിശ്ചല്ല, ഞാനും ....മൊയ്‌തീന്‍ കുട്ടിയുടെ
കാലനക്കം കേട്ടപ്പോള്‍ വൃദ്ധന്‍ വിതുമ്പിപ്പോയി.
ഉമ്മയുടെ ചുമലിലേക്ക്‌ ചാഞ്ഞുകൊണ്ടാണ്‌
അപ്പോള്‍ മൊയ്‌തീന്‍ കുട്ടി പൊട്ടിക്കരഞ്ഞത്‌.