Monday, June 30, 2008

വരച്ച വരയ്കപ്പുറത്തെ ജെ.ആര്‍. പ്രസാദ്

സുഭാഷ് ചന്ദ്രന്‍ തയാറാക്കിയ വരപ്രസാദം എന്ന പുസ്തകത്തിന്‍റെ
ആസ്വാദനമാണിത്. ഇതിന്‍റെ പി.ഡി.എഫ് കോപ്പിഇവിടെ വായിക്കാം.
(മലയാളം ന്യൂസ് ‍ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത്)








``ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ മുന്നില്‍ സ്ഥിരം
കണ്ടുമുട്ടാറുള്ള തെക്കേ ഷാരോത്തെ ശ്രീദേവിയെ
മനസ്സിലോമനിച്ച്‌ കുറെ ദിവസം രാത്രി തലയിണ
കെട്ടിപ്പിടിച്ച്‌ കിടന്നു. എന്നാല്‍ ഭഗവതിക്കെട്ടിലെ
സദ്യയുടെ ഊട്ടുപുരപ്പിന്നില്‍ പത്ത്‌ മിനിറ്റ്‌ ശ്രീദേവിയോട്‌
സംസാരിക്കാന്‍ സാധിച്ചതും ഗോവിന്ദവര്‍മ്മക്ക്‌
അവളെ മടുത്തു. പിന്നെ മൂളിപ്പാട്ട്‌ പാടാനും
ദീര്‍ഘനിശ്വാസമയക്കാനും മറ്റും മനസ്സില്‍ കൂട്ടു
നിന്ന സുന്ദരി പേര്‍ഷ്യക്കാരന്‍ പണിക്കരുടെ മകള്‍
ശോഭനയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ നിന്ന്‌
ബി.എസ്‌സിക്ക്‌ വന്നു ചേര്‍ന്ന അവളുടെ അടുത്ത സീറ്റിലിരുന്നു
അങ്കമാലി മുതല്‍ അതിരപ്പിള്ളി വരെ സ്റ്റഡി ടൂര്‍ നടത്തിയതും
ആ സ്വപ്‌ന കാമുകിയിലും അയാള്‍ അതൃപ്‌തനായി.''

കെ.പി. രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്‌തകത്തില്‍ നിന്നുള്ള
ഒരു സന്ദര്‍ഭമാണിത്‌. ഗോവിന്ദനുണ്ണി ഊട്ടുപുരയുടെ
പിന്നില്‍ നിന്ന്‌ ശ്രീദേവിയോട്‌ സംസാരിക്കുന്നതും
ശോഭനയോടൊപ്പം അങ്കമാലി മുതല്‍ അതിരപ്പിള്ളി
വരെ ഒരേ സീറ്റിലിരുന്നു സ്റ്റഡി ടൂര്‍ നടത്തുന്നതും
വായനക്കാരന്‌ അതിന്റെ എല്ലാ നിറങ്ങളുടേയും
കടുകടുപ്പത്തില്‍ തന്നെ ഉള്‍പ്പുളകത്തോടെ
ഭാവനയില്‍ കാണാന്‍ പറ്റും. ജെ.ആര്‍. പ്രസാദ്‌ പക്ഷേ,
ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ വരുന്ന സുന്ദരിമാരെയാണ്‌
കാണുന്നത്‌. കൗമാരക്കാരന്റെ സ്വപ്‌നത്തില്‍ മാറി മാറി
പ്രത്യക്ഷപ്പെടുന്ന സുന്ദരിമാര്‍ക്ക്‌ പ്രത്യേകിച്ചൊരു മുഖത്തിന്റെ
ആവശ്യമില്ല. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍
ജീവിതത്തിന്റെ പുസ്‌തകം വന്നപ്പോള്‍ അഞ്ചാമധ്യായത്തിലെ
സുന്ദരമായ ഈ സ്വപ്‌ന മുഹൂര്‍ത്തം (84:6)
വായനക്കാരന്റെ മനസ്സില്‍ തറച്ചത്‌ പ്രസാദിന്റെ
പെയിന്റിംഗിലൂടെയാണ്‌. ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ കൂടി
വായനക്കാരനെ പങ്കാളിയാക്കുകയാണ്‌ ചിത്രകാരന്‍.

സി. അനൂപിന്റെ കഥ `നെപ്പോളിയന്റെ പൂച്ച' ആഴ്‌ചപ്പതിപ്പില്‍
വന്നപ്പോള്‍ ആ കരിമ്പുച്ചയുടെ തുറിച്ചുനോട്ടം
വായനക്കാരനെ കൂടി പേടിപ്പിച്ചു, പ്രസാദിന്റെ ചിത്രത്തിലൂടെ.
ഉറങ്ങാനാതെ കഥാനായകന്‍ കിടക്കുകയാണ്‌.
`വിയര്‍ത്തൊട്ടിയ വസ്‌ത്രം. കൊതുകുകളുടെ മൂളിപ്പറക്കല്‍.
എത്ര കുടഞ്ഞിട്ടും കാഴ്‌ചയില്‍ നിന്ന്‌ ആ കരിമ്പൂച്ച പിന്നോട്ട്‌
പോകുന്നേയില്ല. രാത്രി നിശ്ശബ്‌ദതയില്‍ ജനാലക്കലിരുന്ന്‌
പൂച്ച എന്നെത്തന്നെ തുറിച്ചു നോക്കുന്നതെന്താകാം.
കണ്ണുകള്‍ അടച്ചു പിടിക്കാമെന്നു വെക്കാം.
പക്ഷേ, ഈ തക്കം നോക്കി കരിമ്പൂച്ച എന്റെ കഴുത്തിനു
നേരെ കുതിച്ചു ചാടിയാലോ?'വായന കഥയുടെ
ഈ ഭാഗത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ ആ കരിമ്പൂച്ച
വായനക്കാരന്റെ കഴുത്തിന്‌ നേരെ കുതിച്ചു
ചാടുന്നുണ്ട്‌ (84:8 പേജ്‌ 59).

അതാണ്‌ ആ വരയുടെ ശക്തി. എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌
വരച്ചിടുന്നതിനേക്കാള്‍ ശക്തമായി ആ ദൃശ്യം വായനക്കാരന്റെ
മനസ്സില്‍ അസ്സലു വര കൊണ്ടു തന്നെ വരച്ചിടാന്‍
ചിത്രകാരന്‌ കഴിയുന്നു. എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍
അപ്പുറമാണ്‌ ഈ വരകള്‍ ചെന്നെത്തുന്നത്‌.
അത്‌ എഴുത്തുകാരനെ കൂടുതല്‍ ആഹ്ലാദഭരിതനാക്കുന്നു.
ഉള്ളടക്കം നോക്കി കഥയുടെ പേജിലെത്തുന്ന വായനക്കാരനെ,
കഥയേക്കാള്‍ മുമ്പേ ഈ കരിമ്പൂച്ച കീഴടക്കുന്നുണ്ട്‌.
കവിതകളുടെ പശ്ചാത്തലത്തിലെ ദുര്‍ഗ്രാഹ്യമായ
(ഈ കുറിപ്പുകാരന്റെ മാത്രം അഭിപ്രായമാണ്‌) വരകള്‍
പോലെയായിരുന്നില്ല പ്രസാദ്‌ കഥകള്‍ക്കും നോവലുകള്‍ക്കും
വേണ്ടി ബ്രഷ്‌ ചലിച്ചിപ്പപ്പോള്‍. അനേകം ചെറുകഥകളും
ജീവിതത്തിന്റെ പുസ്‌തകത്തിനു പുറമെ സാറാ ജോസഫിന്റെ
ഒതപ്പ്‌, സേതുവിന്റെ അടയാളങ്ങള്‍, കെ.ആര്‍. മീരയുടെ
ആ മരത്തേയും മറന്നു മറന്നു ഞാന്‍ തുടങ്ങിയ
നോവലുകളില്‍ ആ വരയുടെ ശക്തിയും സൗന്ദര്യവും
വായനക്കാരന്‍ അനുഭവിച്ചു. എഴുത്തുകാരന്‍/എഴുത്തുകാരി
ഉദ്ദേശിച്ചതിനേക്കാള്‍ ആഴത്തില്‍ കഥാപാത്രങ്ങളും
കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിച്ചത്‌
ഈ വരകള്‍ വഴി തന്നെയാണ്‌.ആ വരകളുടെ ശില്‍പിയെ
കഥാകൃത്തായ സുഭാഷ്‌ ചന്ദ്രന്‍ അതിമനോഹരമായ വാക്കുകളില്‍
വരച്ചു വെച്ചിരിക്കുകയാണ്‌ വരപ്രസാദം എന്ന പുസ്‌തകത്തില്‍.
ചിത്രങ്ങളുടെ ചാരത്ത്‌ വലിയ അക്ഷരങ്ങളില്‍ കണ്ട പ്രസാദ്‌
എന്ന നാമത്തിന്റെ ഉടമയെ വായനക്കാരന്റെ/ ആസ്വാദകന്റെ മുന്നില്‍
പിടിച്ചു നിര്‍ത്തുകയാണ്‌ സുഭാഷ്‌ ചന്ദ്രന്‍. തന്റെ
തലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരുമായി
ഏറെ അടുപ്പം പുലര്‍ത്തുകയും ആ അടുപ്പം കാത്തു
സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രകാരനെ വായനക്കാരുമായി
അടുപ്പിക്കുകയാണ്‌ ഈ കൃതി എന്നും പറയാം.

വരച്ച വരയുടെ അതിരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന
ആ ജീവിതം അങ്ങനെ വായനക്കാരനു കൂടി സ്വന്തമാകുന്നു.
ആമുഖമായി ഗ്രന്ഥകാരന്‍ തന്നെ പറയുന്നതുപോലെ അഭിമുഖ
സംഭാഷണങ്ങള്‍ പുസ്‌തക രൂപത്തിലാകുമ്പോഴുള്ള വിരസത
വരപ്രസാദത്തിനില്ല.

`അഭിമുഖങ്ങളുടെ ചരിത്രത്തിലെ ഈ വഴിമാറി
നടത്തം' വായനക്കാരന്‌ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്‌.
ചോദ്യങ്ങളില്ലാതെ, പ്രസാദിന്റെ ഭൂതകാല സ്‌മരണകള്‍
സ്വാഭാവികമായും അനര്‍ഗളമായി ഒഴുകി വരാന്‍ അനുവദിക്കുകയാണ്‌
അഭിമുഖക്കാരന്‍ ഇവിടെ ചെയ്‌തിട്ടുള്ളതെന്ന്‌
പുസ്‌തക വായന ബോധ്യപ്പെടുത്തും. വരകളുടെ
അരികില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സപ്‌താക്ഷരികള്‍ക്കപ്പുറം
പ്രസാദ്‌ എന്ന കലാ സാഹിത്യ സാംസ്‌കാരിക
വ്യക്തിത്വത്തെയാണ്‌ വരപ്രസാദം പരിചയപ്പെടുത്തുന്നത്‌.
`മഹാകവിതകളില്‍ ഹരിശ്രീ കുറിച്ച ആ ചിത്രകാരന്‍
പിന്നെ പതിനായിരക്കണക്കിന്‌ കവിതകള്‍ക്ക്‌ വരയുടെ തിടമ്പുകള്‍
പണിതു കൊടുത്തു. പക്ഷേ ജെ.ആര്‍. പ്രസാദിന്റെ
കരിയറില്‍ അതൊരു ചെറുവിശേഷമേ ആകുന്നുള്ളൂ
എന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കുന്നു.
ഈ വര്‍ഷം മാതൃഭൂമിയില്‍ നിന്ന്‌ പിരിയുന്ന ജെ.ആര്‍. പ്രസാദ്‌
വരച്ച വരക്കപ്പുറത്ത്‌ നിര്‍വഹിച്ച അസാധാരണങ്ങളായ സര്‍ഗാത്മക
വെളിച്ചങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയാണ്‌
ഈ സംഭാഷണ'മെന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്‌.


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്തു
മാസികയിലൂടെയാണ്‌ പ്രസാദിന്റെ കലാ സാഹിത്യ
പ്രവര്‍ത്തനം തുടങ്ങുന്നത്‌. പതിനൊന്ന്‌ വയസ്സുള്ള
തന്നിലെ പത്രാധിപരെ സഹായിക്കാന്‍ വേണ്ടി
പതിനൊന്ന്‌ വയസ്സുള്ള ചിത്രകാരനെ തന്നില്‍ തന്നെ
കണ്ടെത്തുകയായിരുന്നുവെന്ന്‌ പ്രസാദ്‌ പറയുന്നു.
പിന്നീട്‌ 1964 ല്‍ തുടങ്ങിയ രാഷ്ട്രശില്‍പി എന്ന കയ്യെഴുത്ത്‌
മാസികയിലൂടെ പ്രസാദ്‌ മറ്റൊരു കലാകാരനും
സാധിച്ചിട്ടില്ലാത്ത ലോകങ്ങള്‍ കീഴടക്കുകയായിരുന്നു.
മഹാനുഭാവന്മരായ എത്രയെത്ര എഴുത്തുകാരിലേക്കാണ്‌
രാഷ്‌ട്ര ശില്‍പിയുടെ താളുകളിലൂടെ പ്രസാദ്‌ കടന്നു ചെന്നത്‌!
അക്കാലത്ത്‌ പ്രസിദ്ധരായവരും എഴുതിത്തുടങ്ങുന്നവരും
പില്‍ക്കാലത്ത്‌ പ്രസിദ്ധരായവരും പിന്നീട്‌ ചിത്രത്തിലെങ്ങുമില്ലാതെ
അപ്രത്യക്ഷരായവരുമായ നിരവധി പേര്‍ രാഷ്‌ട്രശില്‍പിക്ക്‌ കഥയും കവിതകളും ലേഖനങ്ങളും കൊടുത്തു. അല്ലാത്തവര്‍ പ്രസാദുമായി കത്തിടപാടുകളെങ്കിലും നടത്തി.


അടുപ്പമുണ്ടായിരുന്നവരുമായി നടത്തിയ കത്തിടപാടുകളുടെ
സാക്ഷ്യം വരപ്രസാദത്തിലുണ്ട്‌. പ്രിയപ്പെട്ട എഴുത്തുകാരുടെ
കൈപ്പടയിലുള്ള കത്തുകള്‍ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന
ഈ പുസ്‌തകം തന്നെപ്പോലുള്ളവര്‍ക്ക്‌ ഓര്‍മകളെ
തിരിച്ചുപിടിക്കാനുള്ളതും പുത്തന്‍ തലമുറക്ക്‌ സൗഹൃദത്തിന്റേയും
സ്‌നേഹത്തിന്റേയും സര്‍ഗാത്മകമായ ആ കാലത്തെ അറിയാനുള്ളതുമാണെന്ന്‌ അവതാരികയില്‍ എം. മുകുന്ദന്‍ എഴുതുന്നു.
എന്‍.എസ്‌. മാധവനോടൊപ്പം മാതൃഭൂമി വിഷുപ്പതിപ്പിലെ
കഥാ മത്സരത്തില്‍ സമ്മാനം നേടിയ എരുമേലിയിലെ
മറിയാമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോള്‍
മറിയാമ്മക്കു പോലും ഓര്‍മയുണ്ടോ എന്ന്‌ സംശയമാണ്‌.
അങ്ങനെയൊരു കഥാകാരിയെ പുതിയ തലമുറയില്‍ ആര്‍ക്കറിയാം?
മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലെ
ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ പുസ്‌തകത്തില്‍
പ്രത്യക്ഷപ്പെടുന്ന പ്രമുഖര്‍ നിരവധിയാണ്‌. ജി. ശങ്കരക്കുറുപ്പ്‌,
ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ്‌ ബഷീര്‍,
എം. ഗോവിന്ദന്‍. ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍,
എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കാക്കനാടന്‍, കോവിലന്‍,
കുഞ്ഞുണ്ണി മാഷ്‌, പുനത്തില്‍ കുഞ്ഞബ്ദുല്ല, എന്‍. മോഹനന്‍,
മാധവിക്കുട്ടി, സേതു, ആര്‍. സുകുമാരന്‍, നെടുമുടി വേണു,
മോഹന്‍ലാല്‍. അക്‌ബര്‍ കക്കട്ടില്‍, സത്യന്‍ അന്തിക്കാട്‌,
ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌,
കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്‌. മാധവന്‍, എന്‍.വി. കൃഷ്‌ണവാര്യര്‍
തുടങ്ങി അനവധി എഴുത്തുകാരുടെ സൗഹൃദം രാഷ്‌ട്രശില്‍പി നേടിക്കൊടുത്തു.
പലരോടും കത്തുകളിലൂടെ മാത്രമായിരുന്നു ബന്ധം.
നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പോലും
ഉപയോഗപ്പെടുത്തിയില്ലെന്ന്‌ മാത്തോട്ടം മീന്‍ ചാപ്പയില്‍
വൈക്കം മുഹമ്മദ്‌ ബഷീറിനെ കണ്ട രംഗം
അയവിറക്കിക്കൊണ്ട്‌ പ്രസാദ്‌ പറയുന്നു. രാഷ്‌ട്ര ശില്‍പിയില്‍
പ്രസിദ്ധീകരിച്ച പ്രമുഖരുടെ സൃഷ്‌ടികളും തീരെ വെളിച്ചം
കാണാത്ത ചില സൃഷ്‌ടികളും ഈ പുസ്‌തകത്തില്‍
ഉള്‍ക്കൊള്ളിച്ചത്‌ വായനക്കാര്‍ക്ക്‌ വലിയ മുതല്‍ക്കൂട്ടാകും.


ഒരിടത്തൊരു ഫയല്‍വാന്‍, പാദമുദ്ര, രാജശില്‍പി തുടങ്ങിയ
ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മകളും
പുസ്‌തകത്തിലുണ്ട്‌. സിനിമയോ ആഴ്‌ചപ്പതിപ്പോ എന്ന
എന്‍.വി. കൃഷ്‌ണവാര്യരുടെ ചോദ്യത്തിനു ശേഷമാണ്‌
പ്രസാദ്‌ ആഴ്‌ചപ്പതിപ്പ്‌ തെരഞ്ഞെടുക്കുന്നത്‌.
അവിടെ ഉറച്ചു നിന്നത്‌.


സമകാലീനരായ എഴുത്തുകാരോടും ചിത്രകാരന്മാരോടും
പ്രസാദ്‌ കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും ബഹുമാനവും
പുതിയ കാലത്ത്‌ വല്ലാത്ത അനുഭൂതിയായി ഈ പുസ്‌കതത്തില്‍
അനുഭപ്പെടും. പ്രസാദിന്റെ മേശപ്പുറത്തെ കണ്ണാടിച്ചില്ലിനു
കീഴെ അവരുടെ ചിത്രങ്ങളുടെ ദൃശ്യം അതാണ്‌ സൂചിപ്പിക്കുന്നത്‌.
ഇളംതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍
അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അങ്ങനെ തന്നെ.
ജലച്ചായവും ജലസിയും അധികം ഉപയോഗിച്ചിട്ടില്ല
കലാകാരന്‍ എന്ന്‌ ഗ്രന്ഥകാരന്‍.റിട്ടയര്‍ഡ്‌ ജീവിതത്തില്‍
വരാനിരിക്കുന്നത്‌ വരയുടെ കാലമായാലും സിനിമയുടെ
പിന്നണിക്കാലമായാലും വായനക്കാരന്റെ മനസ്സില്‍
പ്രസാദിന്റെ വരകള്‍ മായാതെ നില്‍ക്കും. ആ നിറങ്ങള്‍
അവിടെ തെളിഞ്ഞു കത്തും.

ആ നിറങ്ങളുടെ അഴക്‌ മായാതെ
മനസ്സില്‍ നില്‍ക്കുന്ന അനുഭവങ്ങളാണ്‌ പ്രിയ എ.എസും കെ.ആര്‍. മീരയും
പുസ്‌തകത്തില്‍ അനുബന്ധമായി ചേര്‍ത്ത കുറിപ്പുകളില്‍ പറയുന്നത്‌.
ആ മരവും മറന്ന്‌ മറന്ന്‌ എന്ന നോവലിന്‌ പ്രസാദ്‌ വരച്ച
ചിത്രങ്ങള്‍ എഴുത്തുകാരിയെന്ന നിലയില്‍ പകര്‍ന്നുതന്ന
അനുഭൂതിയാണ്‌ മീര പകര്‍ത്തുന്നത്‌.
കടുത്ത നിറങ്ങള്‍ ചാലിച്ച വരകള്‍ക്കപ്പുറത്തെ പച്ചയായ
മനുഷ്യനെ കൂടി ഈ കൃതി നമുക്ക്‌ കാണിച്ചു തരുന്നു.

എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌ വരച്ച ദൃശ്യങ്ങളെ
നിറങ്ങളിലേക്ക്‌ ആവാഹിക്കുമ്പോഴുള്ള അനുഭവങ്ങള്‍
കൂടി പ്രസാദിനോട്‌ ചോദിച്ചറിഞ്ഞ്‌ പകര്‍ത്താമായിരുന്നു.
കാരണം, വായനക്കാരനെ നേരിട്ട്‌ ബാധിക്കുന്ന സംഗതി
എഴുത്തുകാരനും ചിത്രകാരനും തമ്മിലുണ്ടാകാവുന്ന
ഈ ആത്മബന്ധമാണല്ലോ. ഈ ആത്മബന്ധം തന്നെയാണല്ലോ
വരകളായി എഴുത്തുകാരന്റെ സങ്കല്‍പ ലോകത്തെ
മൂര്‍ത്ത രൂപമായി വായനക്കാരന്റെ മനസ്സിലേക്ക്‌ എത്തിക്കുന്നതും.


വരപ്രസാദം(ജെ.ആര്‍. പ്രസാദിന്റെ കലയും ജീവിതവും)
സുഭാഷ്‌ ചന്ദ്രന്
‍പേജ്‌ 130
വില 75 രൂപ

Tuesday, June 17, 2008

അയ്യനേത്തിന്‌ ആദരാജ്ഞലി

കൗമാര വായനകളെ ത്രസിപ്പിച്ച അയ്യനേത്ത്‌ ഓര്‍മയാകുന്നു.
ഒരു വാഹനാപകടമായി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.
വാഹനമിടിച്ച്‌ ചോരവാര്‍ന്ന്‌ റോഡില്‍ കിടക്കുമ്പോള്‍ ആരും
ആ വലിയ എഴുത്തുകാരനെ തിരിച്ചറിഞ്ഞില്ല.
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ യഥാസമയം
ചികിത്സ കിട്ടാനും വൈകി. ആരുടെയും പരഗണനക്കായി
കാത്തുനില്‍ക്കാത്ത ആ എഴുത്തുകാരനായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ കപട മുഖത്തെ നോവലുകളിലൂടെ
പിച്ചി ചീന്തിയ അയ്യനേത്ത്‌ ഏറെ ജനപ്രീതി നേടിയ
നോവലിസ്‌റ്റാണ്‌.
ജീവിഗ ഗന്ധിയായ നിരവധി ചെറുകഥകളും
അദ്ദേഹത്തിന്റേതായുണ്ട്‌.
സെക്‌സ്‌ എഴുതുന്നയാള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍
ശ്രമിക്കുന്നവര്‍ പോലും ആര്‍ത്തിയോടെ അദ്ദേത്തിന്റെ
നോവലുകള്‍ വായിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.
മറ്റൊന്നും വായിക്കാത്തവര്‍ പോലും അയ്യനേത്തിന്റെ
നോവലിനായി മാത്രം കേരള ശബ്ദത്തിനായി
വായനശാലകള്‍ കയറിയിറങ്ങുന്നതും കണ്ടിട്ടുണ്ട്‌.
മതാചാരങ്ങളേയും പൗരോഹിത്യത്തേയും
എക്കാലവും എതിര്‍ത്ത അയ്യനേത്തിന്റെ
ശവസംസ്‌കാരത്തിലും അതൊന്നുമുണ്ടായില്ല.
ജനപ്രിയ നോവലുകളിലൂടെ സമൂഹത്തിന്റെ മുഖംമൂടി
എടുത്തുമാറ്റുന്ന യുക്തിചിന്താപരമായ നിരീക്ഷണമായിരുന്നു
അദ്ദേഹം അവതരിപ്പിച്ചത്‌.
നോവലുകളിലൂടെ അദ്ദേഹം രാഷ്‌ട്രീയത്തിന്റെ
പൊയ്‌മുഖങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണത്തേയും
അവതരിപ്പിച്ചു. സിനിമാ രംഗത്തെ ചൂഷണങ്ങളേയും
അദ്ദേഹം തന്റെ നോവലില്‍ അദ്ദേഹം തുറന്നു കാട്ടി.
മനുഷ്യാ നീ മണ്ണാകുന്നു, ദ്രോഹികളുടെ ലോകം
തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
വാഴ്‌വേമായവും ചൂതാട്ടവുമൊക്കെ സിനിമ എന്ന നിലയിലും
വന്‍ ഹിറ്റായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ച
ശേഷം തിരുവനന്തപുരത്ത്‌ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മുട്ടത്ത്‌ വര്‌ക്കിയെ അദ്ദേഹം മരിച്ച്‌ കാലങ്ങള്‍ക്കുശേഷമാണ്‌
നമ്മുടെ വരേണ്യ എഴുത്തുകാരും മറ്റും അംഗീകരിക്കാന്‍ തുടങ്ങിയത്‌.
അദ്ദേഹത്തിന്റെ പേരിലുള്ള വലിയ തുകയുടെ
അവാര്‍ഡ്‌ വന്ന ശേഷമെന്ന്‌ പറയാം.
അയ്യനേത്തിനും അങ്ങിനെയൊരു കാലം വരുമായിരിക്കും.
ആ മഹാനുഭാവന്‌ ആദരാജ്ഞലി.

Monday, June 9, 2008

യതീമിന്‍റെ നാരങ്ങാമിഠായി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ച എന്‍റെ ഒരു കുറിപ്പ് ആഴ്ചപ്പതിപ്പ് കാണാത്തവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.