Wednesday, October 15, 2008

പ്രണയലേഖനം കാണ്മാനില്ല

യതീംഖാനയിലെ കുട്ടികള്‍ ഓട്ടോഗ്രാഫ്‌ വാങ്ങരുതെന്ന്‌ വാര്‍ഡന്‍ വിലക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌നേഹത്തിന്റെയും ഓര്‍മകളുടേയും അക്ഷരങ്ങള്‍ പങ്കുവെയ്‌ക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമല്ല. ആ വിലക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ ലംഘിയ്‌ക്കാറുണ്ട്‌. യതീംഖാനയിലെ പെണ്‍കുട്ടികള്‍ ഒരിയ്‌ക്കലും ഓര്‍മപ്പുസ്‌ത്‌കം വാങ്ങിയില്ല. റസിയയുടേയും ലൈലാ ബീവിയുടേയും നഫീസയുടേയുമൊക്കെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ ഞാന്‍ കണ്ടുവെച്ച വാചകങ്ങള്‍ മനസ്സില്‍ കിടന്ന്‌ വീര്‍പ്പുമുട്ടി. അവരൊക്കെ യതീംഖാനയിലെ ബനാത്ത്‌ കുട്ടികളാണ്‌. സ്വന്തം നാട്ടില്‍ നിന്ന്‌ വളരെ അകലെയായിരുന്നതിനാല്‍ പത്താം ക്ലാസ്‌ കഴിഞ്ഞു പോയാല്‍ ഇനി പ്രദീപിനേയും ഉമറിനേയും ബഷീറിനേയും ജയനേയുമൊക്കെ ഒരിക്കലും ഞാന്‍ കണ്ടെന്നു വരില്ല. അപ്പോള്‍ അവരുടെ ഓര്‍മകള്‍ കുറിച്ചു വെക്കാന്‍ എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വേണം.

ഓട്ടോഗ്രാഫില്ലെങ്കിലും ഓര്‍മയില്‍ എന്നുമുണ്ടാകുമെന്ന്‌ സ്റ്റഡി ലീവിന്‌ ക്ലാസുകള്‍ അവസാനിപ്പിച്ച ദിവസം റസിയയും ലൈലാ ബീവിയും വന്ന്‌ ആരും കേള്‍ക്കാതെ എന്നോട്‌ പറഞ്ഞു.

ഗവണ്മെന്റ്‌ സ്‌കൂളിലാണ്‌ യതീംഖാനയിലെ കുട്ടികളും പഠിയ്‌ക്കുന്നത്‌. ക്ലാസിലെ മറ്റ്‌ കുട്ടികളൊക്കെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കഴിഞ്ഞു. അറിയാവുന്ന സാഹിത്യമൊക്കെ പലരുടേയും താളുകളില്‍ ഞാനെഴുതി. ചില കൂട്ടുകാര്‍ക്കു വേണ്ടിയും ഓര്‍മയുടെ വാചകങ്ങള്‍ എഴുതിക്കൊടുത്തു. അവര്‍ അത്‌ അവരുടെ കൈപ്പടയില്‍ പിന്നീട്‌ സതീര്‍ഥ്യരുടെ ഓട്ടോഗ്രാഫിലേക്ക്‌ പകര്‍ത്തി.

എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വാങ്ങാതിരിയ്‌ക്കാന്‍ കഴിയുമായിരുന്നില്ല. ആരും ഒരക്ഷരവും എഴുതിയില്ലെങ്കിലും സുലുവിന്റെ ഒരു കയ്യൊപ്പ്‌ അതില്‍ വേണം. അതു മാത്രം മതി.

മിന്നുന്ന പുറംചട്ടയുള്ള ഓട്ടോഗ്രാഫുകളില്‍ കുട്ടികള്‍ ഓര്‍മക്കൂട്ടുകള്‍ എഴുതി നിറയ്‌ക്കുകയാണ്‌. വലിയ വര്‍ണങ്ങളൊന്നുമില്ലാത്ത, വില കുറഞ്ഞ ഒരോട്ടോഗ്രാഫ്‌ വാങ്ങാനേ എനിയ്‌ക്ക്‌ പാങ്ങുള്ളൂ. കഴിഞ്ഞ അവധിയ്‌ക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍ ആരോ കൈമടക്ക്‌ തന്ന ചില്ലറകള്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചിട്ടുണ്ട്‌.

പുറംചട്ടയില്‍ നീലയും വെള്ളയും വരകളുള്ള ആ കൊച്ചു പുസ്‌തകം ഞാന്‍ ആദ്യം കൊടുത്തത്‌ സുലുവിന്‌ തന്നെ. ആദ്യത്തെ പേജില്‍ തന്നെ അവളെഴുതട്ടെ. എന്നെങ്കിലും ഓട്ടോഗ്രാഫ്‌ തുറക്കുമ്പോള്‍ ആദ്യം അവളെ കാണണം. ഓര്‍മയില്‍ ആദ്യം അവള്‍ വിടരണം. ലൈലയും റസിയയും എന്നോട്‌ പറഞ്ഞപോലെ സുലുവിനെ ഓര്‍മിക്കാന്‍ എനിക്ക്‌ ഓട്ടോഗ്രാഫ്‌ വേണ്ട. ലൈലയേയും റസിയയേയും ഞാന്‍ മറന്നു പോയേക്കാം.

അന്ന്‌ ഓട്ടോഗ്രാഫുമായി അവള്‍ വീട്ടിലേയ്‌ക്ക്‌ പോയി. പിറ്റേ ദിവസം നെഞ്ചിടിപ്പോടെയാണ്‌ സ്‌കൂളിലേക്ക്‌ ചെന്നത്‌. അവളെന്തായിരിയ്‌ക്കും അതിലെഴുതിയിട്ടുണ്ടാകുക? അവളുടെ ഹൃദയം എനിയ്‌ക്കായി അതില്‍ പറിച്ചു വെച്ചിട്ടുണ്ടാകുമോ? വെറുമൊരു സഹപാഠിയുടേയോ കൂട്ടുകാരിയുടെയോ വാക്കുകളാകില്ല അതിലുണ്ടാകുക. മനസ്സില്‍ വിങ്ങുന്ന പ്രണയം അതില്‍ അക്ഷരങ്ങളും വാക്കുകളുമായി വിടര്‍ന്നു നില്‍ക്കും.

ഒരു പ്രേമലേഖനം സുലുവിന്‌ കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവളൊരു പ്രേമലേഖനം എനിയ്‌ക്കും തന്നിട്ടില്ല. ഒരു പ്രേമലേഖനത്തിന്റെ സുഖം അന്നോളം ഞാന്‍ അനുഭവിച്ചിട്ടില്ല. ഓട്ടോഗ്രാഫില്‍ അവളെഴുതുന്ന വാചകത്തില്‍ ആ പ്രണയത്തിന്റെ സുഖവും സുഗന്ധവും എനിക്ക്‌ ആസ്വദിക്കണം.

ആദ്യമായി, രാവും പകലും ആലോചിച്ച്‌ അവള്‍ക്കു വേണ്ടി ഞാനൊരു പ്രേമലേഖനമെഴുതിയിരുന്നു. അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞില്ല. അതു വായിക്കാനുള്ള സൗഭാഗ്യം സുലുവിനുണ്ടായില്ല. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം രാത്രി ഉറക്കമിളച്ച്‌, ആ പ്രേമലേഖനം എഴുതുമ്പോള്‍ എന്ത്‌ വീര്‍പ്പുമുട്ടലായിരുന്നു! യതീംഖാനയിലെ പഠന മുറിയുടെ വാതില്‍ ചാരിയാണ്‌ ഞാനെഴുത്ത്‌ തുടങ്ങിയത്‌. ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത്‌ കാലനക്കങ്ങളുണ്ടോ എന്ന്‌ ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌.

പ്രേമലേഖനം നോട്ടു പുസ്‌തകത്തില്‍ ഭദ്രമായി സൂക്ഷിച്ച്‌, ഞാന്‍ കുറേ ദിവസം കൊണ്ടു നടന്നു. അത്‌ കൈമാറാന്‍ എനിയ്‌ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിനൊരു അവസരം കിട്ടിയതേയില്ല. അവള്‍ സ്‌കൂളിലേക്ക്‌ വരുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടുകാരി കൂടെയുണ്ടാകും. സ്‌കൂള്‍ വിട്ടു പോകുമ്പോഴാണെങ്കില്‍ ഒരു കാരണവശാലും കഴിയില്ല. കുട്ടികളുടെ ബഹളമാകുമല്ലോ. നോട്ടുപുസ്‌തകത്തില്‍ കിടന്ന്‌ ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള്‍ പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത്‌ വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്‌തകത്തില്‍ അത്‌ കാണാനില്ല. പുസ്‌തകം മാറിപ്പോയോ? ഇല്ല. എന്നാലും എല്ലാ പുസ്‌കത്തിലും നോക്കി. ഇല്ല, എങ്ങുമില്ല. പെട്ടിയില്‍ വീണു കിടക്കുന്നുണ്ടാകുമോ? അതുമില്ല.
ദൈവമേ തീക്ഷ്‌ണമായ എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചു? എവിടെയെങ്കിലും വീണുപോയതായിരിക്കും. ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ? ആരെങ്കിലും വായിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ഡന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍? കത്തില്‍ എവിടെയും എന്റെ പേരില്ല. പക്ഷേ, എന്റെ കയ്യക്ഷരം എളുപ്പത്തില്‍ കണ്ടുപിടിയ്‌ക്കപ്പെടും. ദൈവമേ!

പര്‌സപരം ഇഷ്‌ടമാണെന്ന്‌ രണ്ട്‌ പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ്‌ തുറന്ന്‌ ഇതുവരെ ഒന്ന്‌ മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു.

എന്നാണ്‌ സുലുവിനോട്‌ എനിയ്‌ക്ക്‌ ഇഷ്‌ടം തോന്നിത്തുടങ്ങിയത്‌? പത്താം ക്ലാസിലേക്ക്‌ ജയിച്ച ശേഷമാണ്‌ അവളെ ശ്രദ്ധിയ്‌ക്കാന്‍ തുടങ്ങിയത്‌. അവള്‍ ഒമ്പതാം ക്ലാസില്‍ തോറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒപ്പം ക്ലാസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇടക്ക്‌ ഗ്രൗണ്ടില്‍ വെച്ച്‌ കാണുമ്പോള്‍ ഒന്ന്‌ നോക്കും. ഒന്നു ചിരിയ്‌ക്കും. }}ഞാന്‍ യതീംഖാനയിലെ കുട്ടിയായതിനാല്‍ പെണ്‍കുട്ടികളോട്‌ അങ്ങിനെ മിണ്ടാനൊന്നും പറ്റില്ല. കേസാകും. വാര്‍ഡന്‍ പിടിയ്‌ക്കും. പിടിച്ചാല്‍ വലിയ ശിക്ഷയാകും.

നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന സുലു കാണാന്‍ അത്ര സുന്ദരിയൊന്നുമായിരുന്നില്ല. കറുപ്പുമല്ല, വെളുപ്പുമല്ലാത്ത നിറം. നിരയൊത്ത പല്ലുകള്‍. വലിയ കണ്ണുകള്‍. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകള്‍.
ജുനിതയ്‌ക്കും സൗദയ്‌ക്കും വാഹിദയ്‌ക്കുമൊക്കെ കാമുകന്മാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും സുലുവിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂളില്‍ അക്കാലത്ത്‌ യൂനിഫോം ഇല്ല. അതുകൊണ്ട്‌ ഒരാള്‍ക്ക്‌ എത്ര ജോടി വസ്‌ത്രമുണ്ടെന്ന്‌ കണ്ടുപിടിയ്‌ക്കാന്‍ എളുപ്പമായിരുന്നു. സുലുവിന്‌ രണ്ട്‌ ജോടി വസ്‌ത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച പാവാടയും ബ്ലൗസും. പിന്നൊരു മഞ്ഞപ്പാവാടയും ബ്ലൗസും. അതു തന്നെ എപ്പോഴു മുഷിഞ്ഞിരിയ്‌ക്കും. കണ്ടാല്‍ ഒരാകര്‍ഷണവും തോന്നില്ല. പ്രണയാര്‍ദ്രമായ ഒരു കൗമാരക്കണ്ണുപോലും അവളിലേക്ക്‌ നീണ്ടില്ല.

പ്രാര്‍ത്ഥനയും ദേശീയ ഗാനവും ആലപിച്ചിരുന്ന മൂന്നംഗ ഗായിക സംഘത്തില്‍ സുലുവുമുണ്ടായിരുന്നു. സ്റ്റാഫ്‌ റൂമില്‍ സൂക്ഷിയ്‌ക്കുന്ന ഡസ്റ്ററും ചോക്കും എടുക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ അവള്‍ പ്രാര്‍ഥന ചൊല്ലാന്‍ ഹെഡ്‌ മിസ്‌ട്രസിന്റെ മുറിയുടെ മുന്നിലേക്ക്‌ വരുന്നുണ്ടാകും. ആ നേരത്താണ്‌ ഞങ്ങള്‍ പരസ്‌പരം നോക്കുന്നതും ചെറിയൊരു പുഞ്ചിരി കൈമാറുന്നതും. അത്രയേയുള്ളു. അത്‌ പക്ഷേ, ക്ലാസിലെ കുശുമ്പുള്ള ചെക്കന്മാര്‍ കണ്ടുപിടിച്ചു. ആ നോട്ടത്തിലും ചിരിയിലും എന്തോ കളങ്കമുണ്ടെന്ന്‌ അവര്‍ പ്രചരിച്ചിപ്പു.
പിന്നെ, സുലുവിന്റെ പേര്‌ ചേര്‍ത്ത്‌ പ്രദീപനും ഉമറും മുസ്‌തഫയുമൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ ഇന്റര്‍വെല്‍ സമയത്തും സ്‌കൂള്‍ വിട്ടു പോകുമ്പോഴും അവളെ എന്റെ പേര്‌ പറഞ്ഞും കളിയാക്കാന്‍ തുടങ്ങി.
അങ്ങിനെയാണ്‌ ശരിയ്‌ക്ക്‌ ഈ പ്രേമത്തിന്റെ തുടക്കം. അതില്‍ പിന്നെയാണ്‌ സുലു നല്ല വസ്‌ത്രങ്ങളുടുത്ത്‌ വരാന്‍ തുടങ്ങിയത്‌. പുതിയ പാവാടകളും ബ്ലൗസുകളും അവള്‍ മാറിമാറി ഉടുക്കുന്നു. മുഖത്ത്‌ പുതിയൊരു തിളക്കം. കാതില്‍ പുതിയ കമ്മലുകള്‍. വലിയ കണ്ണുകള്‍ വട്ടത്തിലെഴുതി, കൂടുതല്‍ സുന്ദരിയായാണ്‌ അവള്‍ പിന്നീട്‌ സ്‌കൂളിലെത്തിയത്‌. ചിരിയ്‌ക്കുമ്പോള്‍ അവളുടെ നുണക്കുഴി കൂടുതല്‍ വിരിയുന്നു. എന്റെ പ്രേമം അവള്‍ക്ക്‌ പുതിയ സൗന്ദര്യം നല്‍കിയെന്ന്‌ പ്രദീപും മുസ്‌തഫയും പിന്നെയും കളിയാക്കി.

സത്യം അതായിരുന്നില്ല. ഉമ്മയേയും നാല്‌ മക്കളേയും ഉപേക്ഷിച്ച്‌ ആറോ ഏഴോ കൊല്ലം മുമ്പ്‌ നാടു വിട്ടു പോയതായിരുന്നു അവളുടെ ബാപ്പ. അയല്‍ വീടുകളിലൊക്കെ ചില്ലറ പണികള്‍ ചെയ്‌തു കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ഉമ്മ മക്കളെ പോറ്റിയിരുന്നത്‌. മൂത്ത ആങ്ങളക്ക്‌ പത്താം ക്ലാസ്‌ കഴിയുന്നതിന്‌ മുമ്പേ പഠനം നിര്‍ത്തേണ്ടി വന്നു. നന്നായി ചിത്രം വരയ്‌ക്കുന്ന അവന്‍ ചുവരെഴുത്തിനും പരസ്യ ബോര്‍ഡുകളെഴുതാനും പോകും. മൂത്ത ജ്യേഷ്‌ഠത്തിക്ക്‌ ഏഴാം ക്ലാസിനപ്പുറം പഠിക്കാന്‍ പറ്റിയില്ല.
ബാപ്പയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. ചെറിയൊരു ഓലപ്പുരയുടെ ദാരിദ്ര്യത്തില്‍ ഉമ്മയേയും മക്കളേയും ഉപേക്ഷിച്ച്‌ അയാള്‍ എങ്ങോട്ട്‌ പോയെന്ന്‌ ആര്‍ക്കും അറിയില്ല. മദ്രാസിലും മുംബൈയിലുമൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. യതീംഖാനയില്‍ വരേണ്ടി വന്ന എന്നേക്കാള്‍ കഷ്‌ടമായിരുന്നു അവളുടെ കാര്യം.
അങ്ങിനെ പട്ടിണിയും പങ്കപ്പാടുകളുമായി കഴിയുന്നതിനിടയിലാണ്‌, ഒരു സുപ്രഭാതത്തില്‍ കൈ നിറയെ പണവും പുതിയ വസ്‌ത്രങ്ങളും സമ്മാനങ്ങളുമൊക്കെയായി ബാപ്പ തിരിച്ചെത്തിയത്‌. നാടു വിട്ടുപോയ അയാള്‍ പലേടത്തും അലഞ്ഞു തിരിഞ്ഞ്‌ മുംബൈയിലെത്തി. ഇപ്പോള്‍ അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്‌. ബാപ്പയുടെ തിരിച്ചു വരവ്‌ അവരുടെ കുടുംബത്തിന്‌ ആഹ്ലാദമായി. അല്ലലും ദുരിതവും മാറി. നല്ല ആഹാരവും നല്ല വസ്‌ത്രങ്ങളും മനസ്സ്‌ നിറയെ സന്തോഷവുമായപ്പോഴാണ്‌ സുലു പുതിയ സുന്ദരിയായത്‌. മനസ്സിന്റെ സുഖം ശരീരത്തിന്‌ സൗന്ദര്യം പകരുന്നു!

അക്കൊല്ലത്തെ യുവജനോത്സവത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവളോട്‌ ഒന്നു മിണ്ടാന്‍ ഞാന്‍ അവസരം പാര്‍ത്തു. നാടോടി നൃത്തത്തിനുള്ള ചമയങ്ങളിട്ട്‌, ഗ്രീന്‍ റൂമില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു അവള്‍. എന്തായിരുന്നു ഞാന്‍ അപ്പോള്‍ അവളോട്‌ പറഞ്ഞത്‌? ചങ്ക്‌ പടപടാന്ന്‌ മിടിയ്‌ക്കുന്നുണ്ടായിരുന്നു. എന്തു പറയണമെന്ന്‌ ഒരുപാട്‌ നേരം ആലോചിച്ചിരുന്നു.
നന്നായി കളിയ്‌ക്കണം ട്ടോ...
അങ്ങിനെ പറഞ്ഞ ശേഷം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ നോക്കാന്‍ മുഖം തിരിച്ചപ്പോള്‍ പിന്നില്‍ ചിരിച്ചു കൊണ്ടൊരു ചേച്ചി. ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ റഹ്‌മാന്റെ നായികയായിരുന്ന അഹല്യയുടെ മുഖഛായയുണ്ടെന്ന്‌ തോന്നി അവര്‍ക്ക്‌. നേരാണ്‌, നേരിയൊരു ഛായ ഇല്ലാതില്ല.
ഞാന്‍ പരുങ്ങുന്നത്‌ കണ്ടപ്പോള്‍, ആ ചേച്ചി പറഞ്ഞു.
ങും... എനിയ്‌ക്ക്‌ ആളെ മനസ്സിലായി. സുലു എന്നും പറയാറുണ്ട്‌.
അപ്പോഴാണ്‌ ഞാന്‍ ശരിയ്‌ക്കും ചമ്മിയത്‌.
സുലു പറഞ്ഞു, ജ്യേഷ്‌ഠത്തിയാണ്‌.

അങ്ങിനെ അധികമൊന്നും മിണ്ടാനും പറയാനും അവസരം കിട്ടിയില്ലെങ്കിലും നിശ്ശബ്‌ദമായി ഞങ്ങള്‍ പ്രണയിച്ചു. കുട്ടികള്‍ കളിയാക്കുമ്പോള്‍ ദേഷ്യം അഭിനയിക്കുമെങ്കിലും ഞാനുമൊരു കാമുകനാണല്ലോ എന്ന്‌ ഞാന്‍ ആനന്ദിച്ചു. മജീദോ കേശവന്‍ നായരോ ഒക്കെ ആകാന്‍ പോകുന്ന എന്റെ കഥകളെഴുതാന്‍ ഒരു സാഹിത്യകാരന്‍ വരുമോ?

കാണാതായ പ്രണയ ലേഖനത്തിന്റെ കാര്യം ഞാന്‍ മറന്നിരുന്നു.
പിന്നീടൊരു പ്രണയ ലേഖനം ഞാനെഴുതിയതുമില്ല.

ഒരു ദിവസം വാര്‍ഡന്‍ എന്നെ വിളിച്ചു. ഭിന്ദ്രന്‍വാലയെന്നാണ്‌ അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചിരുന്നത്‌. അതെ, പഞ്ചാബിനേയും ഇന്ത്യയെ തന്നെയും വിറപ്പിച്ചിരുന്ന പഴയ ഖലിസ്ഥാന്‍ നേതാവ്‌ സാക്ഷാല്‍ ഭിന്ദ്രന്‍വാല തന്നെ. ഒരു പഞ്ചാബി സര്‍ദാര്‍ജിയുടെ ആകാര സൗഷ്‌ടവവുമുള്ള വാര്‍ഡന്‌ ഭിന്ദ്രന്‍വാലയെപ്പോലെ ഇടതൂര്‍ന്ന താടിയുണ്ടായിരുന്നു. തലപ്പാവു കൂടി കെട്ടിയാല്‍ ശരിക്കും ഭിന്ദ്രന്‍വാല. അദ്ദേഹമൊന്നു നോക്കിയാല്‍ കുട്ടികള്‍ അകത്തേക്ക്‌ വലിച്ച ശ്വാസം പുറത്തേക്ക്‌ വിടില്ല. അത്രയ്‌ക്ക്‌ പേടിയാണ്‌. തെറ്റു ചെയ്യുന്ന കുട്ടികളെ അദ്ദേഹം മാരകമായി ശിക്ഷിക്കും. ആകാശത്തോളം ഉയരുന്ന ബലിഷ്‌ഠമായ ആ കയ്യിലെ ചൂരല്‍ വന്നു വീഴുമ്പോള്‍ ഉള്ളംകൈ പൊട്ടിപ്പിളരും. കൈ വലിച്ചാല്‍, രണ്ട്‌ കൈകളും കൂട്ടിപ്പിടിച്ച്‌ ചൂരല്‍, ചന്തികളെ മര്‍ദിക്കും. കുട്ടികള്‍ മരിച്ചു പോയ ഉമ്മയേയോ ബാപ്പയേയോ വിളിച്ച്‌ പൊട്ടിക്കരയും. അവരുടെ സങ്കടം കൈവള്ളയിലോ ചന്തിയിലോ തിണര്‍പ്പുകളായി പൊങ്ങിപ്പൊങ്ങി വരും. വാര്‍ഡന്റെ കൈകള്‍ ചൊറി പിടിച്ചു പോകട്ടെ എന്ന്‌ പ്രാര്‍ഥിയ്‌ക്കാത്ത കുട്ടികളുണ്ടാകില്ല. പള്ളിയിലോ കാന്റീനിലോ ബഹളം വെച്ചതിന്‌, സമയത്തിന്‌ പള്ളിയിലെത്താത്തിന്‌ ....അങ്ങിനെ അടി കിട്ടാന്‍ കേസുകള്‍ അനവധിയാണ്‌. ഏതെങ്കിലുമൊരു കേസില്‍ പെടാത്ത പ്രതികളില്ല.
ഖുര്‍ആനില്‍ തബ്ബത്ത്‌ യദാ അബീ ലഹബ്‌... അബൂ ലഹബിന്റെ രണ്ട്‌ കരങ്ങളും നശിച്ചു പോകട്ടെ എന്ന വചനമോതുമ്പോള്‍ കുട്ടികള്‍ അബൂ ലഹബിന്റെ സ്ഥാനത്ത്‌ ഭിന്ദ്രന്‍വാലയെ കാണും.
എന്തിനാണ്‌ വാര്‍ഡന്‍ എന്നെ വിളിച്ചത്‌? അടുത്ത ദിവസങ്ങളിലൊന്നും എന്തെങ്കിലും തെറ്റു ചെയ്‌തതറിയില്ല. പള്ളിയിലും കാന്റീനിലുമൊക്കെ വര്‍ത്തമാനമൊന്നും പറഞ്ഞതും ഓര്‍മയില്ല. ഉള്ളില്‍ ഭയവുമായി ഞാന്‍ ചെല്ലുമ്പോള്‍ മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ക്ലാസിലെ വേറെയും രണ്ട്‌ മൂന്നു കൂട്ടികളുണ്ട്‌ വാര്‍ഡന്റെ മുറിയില്‍. എന്തോ കേസുണ്ട്‌. തീര്‍ച്ച. ഞാന്‍ പ്രതിയാകുമോ സാക്ഷിയാകുമോ?
ചെന്നപാടെ, വാര്‍ഡന്‍ ചന്തി മേശപ്പുറത്ത്‌ ചാരി നില്‍ക്കുകയുമല്ല ഇരിക്കുകയുമല്ലാത്ത ഒരു പോസില്‍ നിന്നു. എന്നിട്ട്‌ മേശപ്പുറത്തു നിന്ന്‌ പല മടക്കുകളായി മടക്കി വെച്ച ഒരു കടലാസെടുത്തു നിവര്‍ത്തി.
എന്റെ കരളിന്റെ കരളായ സുലുവിന്‌...
ഞാന്‍ ഞെട്ടി. ഞാന്‍ സുലുവിന്‌ എഴിതിയ പ്രേമലേഖനം. നാലഞ്ചു മാസം മുമ്പ്‌ എന്റെ നോട്ടുപുസ്‌തകത്തില്‍ നിന്ന്‌ കാണാതായ എന്റെ ഹൃദയം. ഇതെങ്ങിനെ വാര്‍ഡന്റെ കൈകളിലെത്തി.
വാര്‍ഡന്‍ എന്റെ ഹൃദയം വായിക്കുകയാണ്‌. ആ വരികള്‍ എന്റെ കാതുകളിലെത്തുന്നേയില്ല. ദൈവമേ എന്റെ കാതുകള്‍ പൊട്ടിപ്പോയോ? ആയിരം ചുടുചുംബനങ്ങളോടെ എന്ന അവസാനത്തെ വരികളിലേക്കാണ്‌ പിന്നീട്‌ എന്റെ കാതുകളെ വീണ്ടുകിട്ടിയത്‌. ഞാന്‍ സുലുവിന്‌ നല്‍കിയ ചുംബനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതെ ഇതാ ശൂന്യതയിലേക്ക്‌ പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത്‌ ശിക്ഷയാകും വാര്‍ഡന്‍ വിധിയ്‌ക്കാനും നടപ്പാക്കാനും പോകുന്നത്‌? ഭയന്നു, ലജ്ജിച്ച്‌ വല്ലാത്ത ഒരവസ്ഥയില്‍ ഞാന്‍ നിന്നു.
കത്ത്‌ വാര്‍ഡന്‍ വീണ്ടും മടക്കി. എന്നിട്ടൊരു ചോദ്യം.
ആരാണ്‌ സുലു?
ആ ശബ്‌ദത്തില്‍ ഭിന്ദ്രന്‍വാലയുടെ ശൗര്യമില്ലായിരുന്നു. മുമ്പൊരിയ്‌ക്കലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത മൃദുലത. കണ്ണുകളില്‍ അതിനൊത്ത ശാന്തത.
സുലൈഖ.. സ്‌കൂളിലെ കുട്ടിയാ.
എവിടുന്നാണ്‌ ആ ശബ്‌ദം എന്റെ നാവിന്‍ തുമ്പിലേക്ക്‌ വന്നത്‌?
നിനക്ക്‌ അവളെ ഇഷ്‌ടമാണോ?
എന്താണ്‌ ദൈവമേ ഭിന്ദ്രന്‍വാല ചോദിയ്‌ക്കുന്നത്‌? എന്ത്‌ ഉത്തരമാണ്‌ ഞാന്‍ നല്‍കേണ്ടത്‌? തുറന്നു വെച്ച എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. എന്റെ പ്രണയത്തിന്റെ നേര്‍സാക്ഷ്യം. അതിനകത്തുള്ള എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങളാണ്‌ കുറച്ചു നേരത്തേ അദ്ദേഹം വായിച്ചു തീര്‍ത്തത്‌.
ഇഷ്‌ടമാണ്‌.
എന്റെ പ്രണയം പോലെ വിശുദ്ധമായ ആ സത്യം കയ്‌പോടെ ഞാന്‍ അറിയിച്ചു.
അവള്‍ക്കു നിന്നെയോ?
പിന്നെയും കുഴയ്‌ക്കുന്ന ചോദ്യം. ഇന്നോളം സുലു എന്നോട്‌ അത്‌ പറഞ്ഞിട്ടില്ല. ഞാന്‍ അത്‌ ചോദിച്ചിട്ടില്ല. ചോദിയ്‌ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയില്ല. അതേ ചോദ്യം മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. ഇന്നോളം കൈപ്പറ്റിയിട്ടില്ലാത്ത ആ ചോദ്യത്തിന്‌ ഉത്തരം സുലു എങ്ങിനെ എന്നോട്‌ പറയും? സുലു പറയാതെ എനിയ്‌ക്കെങ്ങിനെ അതിന്റെ ഉത്തരം കിട്ടും.
എനിയ്‌ക്കറിയാം, സുലുവിന്‌ എന്നെ ഇഷ്‌ടമാണ്‌. അവളുടെ നോട്ടത്തില്‍, പാതി വിടര്‍ന്ന പുഞ്ചിരിയില്‍, ആ ചിരി വിടര്‍ത്തുന്ന നുണക്കുഴികളില്‍ ഞാന്‍ അത്‌ കണ്ടിട്ടുണ്ട്‌.
ഇഷ്‌ടമാണ്‌.
എന്റെ വിശ്വസമാണ്‌ അപ്പോള്‍ വാക്കുകളുടെ രൂപം പൂണ്ടത്‌.
ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു. മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റ്‌ രണ്ടു മൂന്നുപേരും നേരത്തെ സാക്ഷിമൊഴികള്‍ നല്‍കിയതുമാണ്‌. വിചാണ കഴിഞ്ഞു. ഇനി ശിക്ഷയാണ്‌. മേശപ്പുറത്ത്‌ പല വണ്ണങ്ങളില്‍ തിളങ്ങുന്ന ചൂരല്‍ വടികളിലേക്ക്‌ ഞാന്‍ നോക്കി. അത്‌ ചൂരലോ അതോപാമ്പുകളോ? പത്തി വിടര്‍ത്തി അവ എനിക്കു നേരെ ചീറ്റുന്നുണ്ടോ?
പെട്ടെന്ന്‌ ഭിന്ദ്രന്‍വാലയുടെ കൈകള്‍ ഏറ്റവും മൃദുവായി എന്റെ ചുമലില്‍ തൊട്ടു. പിന്നെ, വളരെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, പൊയ്‌ക്കോളൂ..
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല എന്തിനാണ്‌ എന്നെ അന്ന്‌ ഭിന്ദ്രന്‍വാല വെറുതെ വിട്ടതെന്ന്‌!
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല മൊയ്‌തീന്‍ കുട്ടിയും മുസ്‌തഫയും എന്തിനാണ്‌ എന്റെ ഹൃദയം കട്ടെടുത്ത്‌ വാര്‍ഡന്റെ മുന്നില്‍ കൊണ്ടു പോയി തുറന്നു വെച്ചതെന്ന്‌!

നഷ്‌ടപ്പെട്ട പ്രണയലേഖനത്തിന്റേയും വാര്‍ഡന്റെ വിചാരണയുടേയും എന്റെ പ്രണയ പ്രഖ്യാപനത്തിന്റെയും കഥകള്‍ സുലു അറഞ്ഞിട്ടില്ല. പിന്നീട്‌ സുലുവിന്‌ ഞാനൊരു പ്രണയ ലേഖനം എഴുതിയില്ല. അവളൊരു പ്രണയ ലേഖനം എനിയ്‌ക്കും തന്നില്ല. അതുകൊണ്ടാണ്‌, ഓട്ടോഗ്രാഫില്‍ അവളെഴുതാന്‍ പോകുന്ന വരികളില്‍ ഞാന്‍ അവളുടെ പ്രണയത്തിന്റെ പേമാരി തന്നെ പ്രതീക്ഷിക്കുന്നത്‌.
പിറ്റേന്ന്‌ അവള്‍ വന്നു. പച്ചയില്‍ വെള്ളപ്പൂക്കളുള്ള പാവാടയും ഇളംപച്ച ബ്ലൗസുമാണ്‌ അന്ന്‌ അവള്‍ അണിഞ്ഞിരുന്നത്‌. മൂര്‍ധാവില്‍ നിന്ന്‌ കഴുത്തിലൂടെ മൂന്നോട്ടിറങ്ങി വെളുത്ത ഷാളും. ഇന്ന്‌ ആദ്യമായാണ്‌ അവള്‍ ഈ വേഷം ധരിയ്‌ക്കുന്നത്‌. ഈയൊരു ദിവസത്തേക്കു വേണ്ടി മാത്രം അവള്‍ പുതിയ വേഷമിട്ടുവോ?

ഹൃദയമിടിപ്പോടെ ഏറ്റുവാങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിയ്‌ച്ചുനോക്കാന്‍ എനിയ്‌ക്ക്‌ ധൃതിയായിരുന്നു. പഴയൊരു സിനിമാ പാട്ടിന്റെ വരികളായിരുന്നു അതില്‍.

ഇണക്കമോ പിണക്കമോ പ്രിയതമാ പറയുമോ
ഇണങ്ങിയാല്‍ അകലുമോ
പിണങ്ങിയാല്‍ അടുക്കുമോ
ചിരിയ്‌ക്കുവാന്‍ മാത്രമായി അടുക്കരുതേ നാമെന്നും
കരയുവാന്‍ അകലരുതേ പ്രിയതമേ നാമെന്നും


പ്രിയതമാ എന്ന ആ സംബോധനയില്‍ ഞാന്‍ എന്നെ മറന്നു. ലിസയിലെ കേട്ടു പഴകിയ ആ പാട്ട്‌ ആദ്യം കേള്‍ക്കുന്നതുപോലെ തോന്നി. എനിക്കു വേണ്ടി മാത്രമായി, സുലു രചിച്ച വരികളായി അവ എന്റെ മനസ്സിലേക്ക്‌ ഒഴുകി.

അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.