Saturday, February 8, 2014

അതെന്റെ സുഹ്‌റയല്ല, അത് ഞാനുമല്ല

എന്റെ വായനാ ജീവിതത്തിലെ ആദ്യ പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കണ്ടപ്പോള്‍ ഞാന്‍ മജീദിനേയും സുഹ്‌റേയും വീണ്ടും ഓര്‍ത്തു. അതേക്കുറിച്ച് ചിലത് പറയാനുണ്ട്.

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്.

അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യത്തീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍
കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി? എന്തിനാ ഓന്‍ തിരിച്ചു പോന്നത്?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ബാല്യകാല സഖി. ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന്  ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്?

ഒരു ചലച്ചിത്രകാരനും കഴിയുകയുമില്ല. അതാണ് പ്രമോദ് പയ്യന്നൂരിനും സംഭവിച്ചത്. ബാല്യകാല സഖി വായിക്കുമ്പോള്‍ മനസ്സിലുണര്‍ന്ന ഒരു വികാരവും  പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കാണുമ്പോള്‍ മനസ്സിലുണരുന്നില്ല. പുസ്തകത്തില്‍ അനുഭവിച്ച ഒന്നും  സിനിമയില്‍ ഞാന്‍ അനുഭവിച്ചില്ല. അതീവ ലളിതവും ഹൃദ്യവുമായി ബഷീര്‍ പറഞ്ഞു തീര്‍ത്ത കഥ, ഇത്ര വളച്ചു കെട്ടി പറഞ്ഞത് ഏതു  തരം ആഖ്യാന ഭംഗിക്കാണെന്ന് മനസ്സിലായില്ല. മമ്മൂട്ടി എന്ന അതുല്യനായ നടന്റെ താരമൂല്യം മുതലാക്കാന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്തതെങ്കില്‍, ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ അത് ബഷീറിനോടും ബാല്യകാലസഖിയോടും ചെയ്ത ചതിയാണ്. അങ്ങിനെ ചെയ്തപ്പോള്‍, എനിക്ക് നഷ്ടമായത് എന്റെ സുഹ്‌റയെയാണ്. മജീദില്‍ ഞാന്‍ കണ്ട എന്നെത്തന്നെയാണ്.
അതുകൊണ്ട് ആ സിനിമയെ കുറിച്ച് ഇത്രയേ പറയാനുള്ളൂ; അതെന്റെ സുഹ്‌റയല്ല, അത് ഞാനുമല്ല.

2 comments:

ഗൗരിനാഥന്‍ said...

Sadik രഞ്ചിത്തിന്റെ പാലേരി മാണിക്യം കണ്ടപ്പോള്‍ ആ പുസ്തകം വായിച്ച ഫീല്‍ കിട്ടിയിട്ടുണ്ട്..കഥയില്‍ അയാള്‍ മാറ്റം വരുത്തിയിട്ടു കൂടി..കഥ വായികുമ്പോള്‍ ഓരോ ആള്‍ക്കും ഉണ്ടാകുന്ന സങ്കല്‍പ്പത്തിനോടും നീതി കാണിക്കാന്‍ മാത്രം ജീനിയസ്സുകള്‍ ഭൂമിയില്‍ ഉണ്ടോന്ന് സംശയമാണ്..

a.rahim said...


പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ മനഹോരമായി സങ്കല്‍പ്പിച്ചു വായിക്കുന്ന സുഖം ചലിക്കുന്ന കഥാപാത്രങ്ങളായി വന്ന് നമ്മുടെ മനോഹര സങ്കല്‍പ്പങ്ങളെ കീറിമുറിക്കുന്നതിലെ പ്രതിഷേധമാവാം ഇഷ്ടക്കുറവ് വരാന്‍ കാരണം.

ഇഷ്ടപ്പെടുന്ന ഒരു പുസ്തകത്തിലെ കഥാപാത്രങ്ങളെ സങ്കല്‍പ്പത്തിലെ പൂര്‍ണ്ണരൂപമായി വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കുകന്നത് വളരെ കുറച്ചു മാത്രം കിട്ടുന്ന ഭാഗ്യമായിരിക്കും.....


മതിലുകള്‍ ചലചിത്രമായപ്പോല്‍ മനോഹരമായി തന്നെ സ്വദിച്ചതും നമ്മള്‍ തന്നെയാണ്......