Thursday, March 6, 2014

മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തീരുമാനിച്ച ദിവസം മുതല്‍ നരേന്ദ്ര മോഡി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം എവിടെ പ്രസംഗിച്ചാലും ആ പ്രസംഗം മുഴുവന്‍ ലൈവ് ആയി സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിക്കുന്നു. ഓരോ നാട്ടിലും ആ നാടിന്റെ മര്‍മം അറിഞ്ഞ് പ്രസംഗിക്കാന്‍ മോഡിക്കുള്ള കഴിവ് അപാരം തന്നെ. ചെല്ലുന്ന നാടിന്റെ പ്രാദേശിക അടയാളങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തണിഞ്ഞാണ് അദ്ദേഹം വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. 

സദസ്സിന്റെ മനസ്സ് അറിഞ്ഞ് പ്രസംഗിക്കാനുള്ള മോഡിയുടെ കഴിവ് കൊച്ചി കായല്‍ സമ്മേളന വാര്‍ഷികത്തിന് വന്നപ്പോള്‍ നേരിട്ട് കേട്ടതാണ്. അധഃകൃത സമൂഹത്തില്‍ പിറന്ന് താന്‍ ഇന്നും പലര്‍ക്കും തൊട്ടുകൂടാത്താവനാണെന്ന് അദ്ദേഹം സങ്കടത്തോടെ തട്ടിവിട്ടപ്പോള്‍ മറൈന്‍ ഡ്രൈവില്‍ തിങ്ങി നിറഞ്ഞ അധഃസ്ഥിത ജനക്കൂട്ടം മോഡി അമര്‍ രഹേ എന്ന് കരയുന്നത് കേട്ടു. വരാനിരിക്കുന്ന പത്ത് വര്‍ഷം അധഃസ്ഥിതരുടേതാണെന്ന് ഭാവി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഒരുപാട് സ്വപ്നങ്ങളുമായാണ് ആ ജനക്കൂട്ടം പിരിഞ്ഞു പോയത്. (അത്തരം പൊളി വചനങ്ങള്‍ ആ അന്തരീക്ഷത്തില്‍ തന്നെ ആവിയായി പോകേണ്ടതായിരുന്നു. പക്ഷേ, ചാനലുകളും പത്രങ്ങളും അതിന് ആഗോള പ്രചാരം നല്‍കി).

എന്റെ വിഷയം അതല്ല. തെരഞ്ഞെടുപ്പാണ് വരുന്നത്. തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടേയും
ലക്ഷ്യം അധികാരത്തില്‍ വരിക എന്നതല്ലാതെ മറ്റൊന്നുമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കും പത്ര, ചാനല്‍ പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ച കോടികള്‍ എത്രയാണ്? അതിനേക്കാള്‍ എത്രയോ മടങ്ങാണ് ചാനലുകള്‍ ലൈവ് സംപ്രേഷണങ്ങളിലൂടെ ഓരോ രാഷ്ട്രീയ നേതാവിനും രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ഈ സൗജന്യം അനുഭവിക്കുന്നു.


എ്‌ന്റെ ചോദ്യം ഇതാണ്. അധികാരത്തിലെത്താന്‍ രാഷ്ട്രീയക്കാരന്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇത്ര പ്രചാരം നല്‍കേണ്ടതുണ്ടോ? വോട്ടര്‍മാരെ അത് നല്ല അളവില്‍ സ്വാധീനിക്കുമെന്ന് തീര്‍ച്ചയല്ലേ?
എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് വയാനാട്ടില്‍ നിന്ന് ജയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ഓര്‍ക്കുന്നില്ലേ?
വിജയ കാരണം ടെലിവിഷന്‍ നല്‍കിയ ജനപ്രീതിയാണെന്ന്. അത് സത്യമായിരിക്കും. ചാനലുകളിലെ ചര്‍ച്ചാ മാമാങ്കങ്ങളിലെ സൂപ്പര്‍ താരമായിരുന്നു അദ്ദേഹം. കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിലപാട് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ചാനല്‍ പ്രകടനം ഒട്ടും മോശമായിരുന്നില്ല. അക്കാലത്ത് മലബാറില്‍ ഏറെ സ്വാധീനമുള്ള ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു പ്രകോപനവുമില്ലാതെ ഷാനവാസിനെ കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ വന്നപ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ പോലും നിഷ്പക്ഷമതികള്‍ സംശയിച്ചിരുന്നു.

എന്റെ അഭ്യര്‍ഥന ഇതാണ്: തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഇനി വോട്ടെടുപ്പ്

കഴിയുന്നതുവരെ ഒരു പാര്‍ട്ടിയുടേയും പ്രചാരണ പരിപാടികള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. അവരുടെ കാര്യങ്ങള്‍ അവര്‍ നേരിട്ട് ജനങ്ങളെ അറിയിക്കട്ടെ. ഒരു സ്ഥാനാര്‍ഥിയുടെയും നേതാവിന്റേയും കൃത്രിമ ചിരിയുള്ള മുഖം ദയവു ചെയ്ത് നമ്മുടെ സ്വീകരണ മുറിയിലെത്തിക്കരുത്. അത് വോട്ടര്‍മാരോട് ചെയ്യുന്ന ജനാധിപത്യ മര്യാദയായിരിക്കും.
അല്ലെങ്കില്‍ വയനാട്ടില്‍ ഷാനവാസ് ജയിച്ച പോലെ നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. സോണിയ എന്ന വിദേശിപ്പെണ്ണ് വീണ്ടും ഏതെങ്കിലും പടുവൃദ്ധനെ പ്രധാനമന്ത്രി കസേരയിലിരുത്തി പാവകളിപ്പിക്കും. രാഹുല്‍ ഗാന്ധി എന്ന അമൂല്‍ ചെക്കന്‍ നമ്മെ ഭരിക്കുന്ന ദുര്‍വിധി അനുഭവിക്കേണ്ടി വരും.

മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക.